സെപ്റ്റംബറില്‍ ആദ്യമായി എസ്ഐപി നിക്ഷേപം 10,000 കോടി രൂപ മറികടന്നു

October 09, 2021 |
|
News

                  സെപ്റ്റംബറില്‍ ആദ്യമായി എസ്ഐപി നിക്ഷേപം 10,000 കോടി രൂപ മറികടന്നു

എസ്ഐപി വഴിയുള്ള നിക്ഷേപം ഇതാദ്യമായി സെപ്റ്റംബറില്‍ 10,000 കോടി രൂപ മറികടന്നു. പുതിയതായി 26 ലക്ഷംപേരാണ് ഈ കാലയളവില്‍ എസ്ഐപി നിക്ഷേപം ആരംഭിച്ചത്. ഇതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എസ്ഐപികളുടെ മൊത്തം ആസ്തി 5.44 ലക്ഷം കോടിയായി. 5.26 ലക്ഷംകോടി രൂപയായിരുന്നു ഓഗസ്റ്റ് അവസാനംവരെയുള്ള ആസ്തി. എസ്ഐപിയില്‍ കുതിപ്പുണ്ടായതോടെ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി ഏഴാംമാസവും വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വിപണി റെക്കോഡ് ഉയരത്തില്‍ തുടരുന്നതിനാല്‍ ഒറ്റത്തവണ പണമിടുന്നതിനേക്കാള്‍ എസ്ഐപി നിക്ഷേപരീതിയാണ് മിക്കവാറുംപേര്‍ സ്വീകരിക്കുന്നത്. 12-24 മാസക്കാലയളവില്‍ എസ്ഐപിയായി നിക്ഷേപിച്ചാല്‍ വിപണിയുടെ ചാഞ്ചാട്ടത്തിനിടെ ദീര്‍ഘകാലയളവില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

എന്‍എഫ്ഒവഴിയുള്ള നികഷേപത്തിലും കാര്യമായ വര്‍ധനവുണ്ടായി. സെപ്റ്റംബറില്‍ അഞ്ച് ഇക്വിറ്റി എന്‍എഫ്ഒകള്‍ വഴി 6,579 കോടി രൂപയാണ് സമാഹരിച്ചത്. ഓഗസ്റ്റിലാകട്ടെ 6,900 കോടി രൂപയും. വിപണികുതിക്കുന്ന സാഹചര്യത്തില്‍ നിരവധി മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ് പുതിയ ഫണ്ടുകള്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബറില്‍മാത്രം പ്രധാന സൂചികകള്‍ മൂന്നുശതമാനമാണ് ഉയര്‍ന്നത്. ഒരുവര്‍ഷത്തിനിടെ നേട്ടം 50 ശതമാനത്തിലധികവുമാണ്.

അതേസമയം, ഡെറ്റ് അധിഷ്ഠിത ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുകയാണുണ്ടായത്. 63,910 കോടി രൂപയാണ് നിക്ഷേപകര്‍ സെപ്റ്റംബറില്‍ തിരിച്ചെടുത്തത്. ലിക്വിഡ് ഫണ്ട്, അള്‍ട്ര ഷോട്ട് ഡ്യൂറേഷന്‍, ലോ ഡ്യൂറേഷന്‍, മണി മാര്‍ക്കറ്റ് ഫണ്ടുകളില്‍നിന്നാണ് വന്‍തോതില്‍ പണം നിക്ഷേപകര്‍ പിന്‍വലിച്ചത്. പാദവാര്‍ഷത്തിന്റെ അവസാനത്തില്‍ കോര്‍പറേറ്റ് നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നത് പതിവാണ്. മുന്‍കൂര്‍ നികുതി അടക്കുന്നതിനുവേണ്ടിയാണ് വന്‍കിട സ്ഥാപനങ്ങളും ബാങ്കുകളും ഉള്‍പ്പടെയുള്ളവ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളില്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്ന നിക്ഷേപം പിന്‍വലിക്കുന്നത്.

Read more topics: # എസ്‌ഐപി, # SIP,

Related Articles

© 2025 Financial Views. All Rights Reserved