കൊറോണയില്‍ ചാഞ്ചാടി വിപണി; എസ്ഐപി നിക്ഷേപം പതിനൊന്ന് മാസത്തെ താഴ്ചയില്‍

June 13, 2020 |
|
News

                  കൊറോണയില്‍ ചാഞ്ചാടി വിപണി; എസ്ഐപി നിക്ഷേപം പതിനൊന്ന് മാസത്തെ താഴ്ചയില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതോടെ  മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ( എസ്ഐപി) വഴിയുള്ള നിക്ഷേപം പതിനൊന്ന് മാസത്തെ താഴ്ചയിലേക്ക് എത്തി. മേയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം 8123 കോടി രൂപയാണ്. നിക്ഷേപ വരവില്‍ കുറവുണ്ടായെങ്കിലും  തുടര്‍ച്ചയായി പതിനെട്ടാം മാസവും 8,000 കോടി രൂപയ്ക്ക്  മുകളിലാണ് എസ്ഐപി നിക്ഷേപം. ഏപ്രില്‍ മാസത്തില്‍ 8,376 കോടി രൂപയുടെ നിക്ഷേപമാണ് എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ എത്തിയത്.  കഴിഞ്ഞ വര്‍ഷം മെയില്‍ എസ്ഐപി വഴിയുള്ള നിക്ഷേപം  8,183 കോടി രൂപയായിരുന്നു.

2019 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന എസ്ഐപി നിക്ഷേപമാണ് 2020 മേയിലേത്. എസ്ഐപിയെ പ്രധാനമായും ആശ്രയിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം മേയില്‍ അഞ്ച് മാസത്തെ താഴ്ചയിലേക്ക് എത്തി.  ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ഇക്കാലയളവില്‍ എത്തിയത് 5,256 കോടി രൂപയാണ്.

 കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ  സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതാവസ്ഥ പ്രകടമാവുകയും  വിപണികളില്‍ ചാഞ്ചാട്ടം തുടരുകയും ചെയ്തതാണ് എസ്ഐപി നിക്ഷേപത്തില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണമെന്നാണ്  വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം നിക്ഷേപ വരവില്‍ കുറവുണ്ടായെങ്കിലും  റീട്ടെയില്‍ നിക്ഷേപകര്‍ ഇപ്പോഴും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനായി  പ്രഥമ പരിഗണന നല്‍കുന്നത് എസ്ഐപി മാര്‍ഗത്തിനാണ്. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 3.2 കോടി  എസ്ഐപി അക്കൗണ്ടുകളാണ് ഉള്ളത്.

കഴിഞ്ഞ എതാനും വര്‍ഷങ്ങളിലായി എസ്ഐപി വഴിയുള്ള നിക്ഷേപത്തില്‍ വര്‍ധന ആണ് രേഖപെടുത്തുന്നത്. 2019-20 കാലയളവില്‍ ഒരു ലക്ഷം കോടിക്ക് മുകളിലായിരുന്നു എസ്ഐപി വഴിയുള്ള നിക്ഷേപം. 2018-19 ല്‍ ഇത് 92,700 കോടിയും 2017-18 കാലയളവില്‍ 67,000 കോടിയും 2016-17 ല്‍ 43,900 കോടി രൂപയുമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം.

Related Articles

© 2025 Financial Views. All Rights Reserved