കൊറോണ പ്രതിസന്ധിക്കിടെ അമേരിക്കയിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ സ്വകാര്യ വിമാനം സ്പൈസ് ജെറ്റിന്റേത്

July 24, 2020 |
|
News

                  കൊറോണ പ്രതിസന്ധിക്കിടെ അമേരിക്കയിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ സ്വകാര്യ വിമാനം സ്പൈസ് ജെറ്റിന്റേത്

യുഎസിലേക്കുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് കാരിയറായി നിയോഗിക്കപ്പെട്ടതായി ബജറ്റ് കാരിയറായ സ്പൈസ് ജെറ്റ് അറിയിച്ചു. കൊറോണ പ്രതിസന്ധിക്കിടെ അമേരിക്കയിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ ബജറ്റ് കാരിയറാണ് സ്പൈസ് ജെറ്റ്. നിലവില്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ മാത്രമാണ് ഇന്ത്യ-യുഎസ് റൂട്ടുകളില്‍ വിമാന സര്‍വീസ് നടത്തുന്നത്. സ്പൈസ്‌ജെറ്റ് നിലവില്‍ 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ട് യുഎസ് ആയിരിക്കും.

റെഗുലേറ്ററി ഫയലിംഗിലാണ് സ്‌പൈസ് ജെറ്റ്, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ അനുസസരിച്ച് ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് കാരിയറായി നിയോഗിക്കപ്പെട്ട വിവരം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള എയര്‍ സര്‍വീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് ഫയലിംഗ് അറിയിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം യാത്രാ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതല്‍ എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാന യാത്രാ സേവനങ്ങളും താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്.

എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരം ലഭിക്കുമെന്നും ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ സ്‌പൈസ് ജെറ്റിന് കിട്ടിയ അവസരമാണിതെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പോലെ നിലവിലെ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനാണ് സ്‌പൈസ് ജെറ്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌പൈസ് ജെറ്റിന്റെ ഓഹരികള്‍ ഇന്ന് 5.16 ശതമാനം ഉയര്‍ന്ന് 49.90 രൂപയായി.

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് പ്രതിസന്ധി വ്യോമയാന മേഖലയെ സാരമായി ബാധിച്ച ഈ സമയത്ത്, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ വ്യാപനം സ്‌പൈസ്‌ജെറ്റിന്റെ ധീരമായ തീരുമാനമായാണ് കണക്കാക്കുന്നത്. പല വിമാനക്കമ്പനികളും നിലവില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. യുഎസിലേക്ക് പറക്കാന്‍, സ്‌പൈസ്‌ജെറ്റിന് വൈഡ് ബോഡി വിമാനങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍, ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കും വിസ്താരയ്ക്കും മാത്രമാണ് വൈഡ് ബോഡി വിമാനങ്ങള്‍ ഉള്ളത്.

സ്പൈസ് ജെറ്റ് യുഎസിലേക്ക് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന ഫ്‌ലൈറ്റുകളുടെ എണ്ണം വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ദേശീയ ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 23 മുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നിരുന്നാലും, വന്ദേ ഭാരത് മിഷനു കീഴില്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വന്ദേ ഭാരത് മിഷന് കീഴില്‍ 77300 പേര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved