ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഇന്ന് സ്ഥാനമൊഴിയും

September 14, 2021 |
|
News

                  ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഇന്ന് സ്ഥാനമൊഴിയും

ദക്ഷിണേഷ്യന്‍ ദ്വീപ് രാജ്യമായ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദുര്‍ബലമായ വിദേശനാണ്യ ശേഖരം ചരക്ക് ഇറക്കുമതി ചെയ്യുന്നത് കുറക്കുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തെ ആശങ്കയിലാക്കുന്ന മറ്റൊരു പ്രഖ്യാപനം കൂടി അടുത്തിടെ ഉണ്ടായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവര്‍ണര്‍ വെലിഗാമേജ് ഡോണ്‍ ലക്ഷ്മണിന്റെ (ഡബ്ല്യു ഡി ലക്ഷ്മണ്‍) രാജി പ്രഖ്യാപനമായിരുന്നു അത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ രാജി. രാജി പ്രഖ്യാപനം അന്താരാഷ്ട്ര തലത്തില്‍ വലിയതോതില്‍ ചര്‍ച്ചയായിട്ടുണ്ട്. സെപ്റ്റംബര്‍ 14 ന് അദ്ദേഹം പദവി ഒഴിയും. 2019 ഡിസംബറില്‍ ഈ സ്ഥാനം ഏറ്റെടുത്ത ലക്ഷ്മണിന്റെ പിന്‍ഗാമിയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബ വാഴ്ചയുടെ സ്വഭാവമുളള ഭരണനേതൃത്വത്തിന്റെ നയ തീരുമാനങ്ങളും ചൈനയില്‍ നിന്നും സ്വീകരിച്ചിട്ടുളള ഭീമമായ വായ്പകളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഇതിനോടൊപ്പം കൊവിഡ് കൂടി വന്നതോടെ ശ്രീലങ്കയുടെ ധനപ്രതിസന്ധി അതിരൂക്ഷമായി. മുഖവിലയുടെ പകുതിയോളം ബോണ്ടുകള്‍, കടം-മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അളവ് 100% കവിയുന്നു, സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്‌ക്കേണ്ടി വരുന്നു.

രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം അടുത്ത രണ്ട് മാസത്തേക്ക് കൂടിയുളള ഇറക്കുമതിക്കേ തികയൂ. കറന്‍സിയുടെ വിലയിടിവ് ഈ വര്‍ഷം 7.5 ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിപണികളില്‍ നിന്നും വാങ്ങിക്കൂട്ടിയ കടം ജിഡിപിയെക്കാള്‍ കൂടുതലായി തുടരുന്നത് ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ് ശ്രീലങ്കയില്‍. ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

റേഷന്‍ വിതരണ ശൃംഖലയുടെ ഭാഗമായ കടകളില്‍ ഭക്ഷ്യധാന്യത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി നീണ്ട ക്യൂ ദൃശ്യമാണിപ്പോള്‍. അതേസമയം അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് പിന്തുണ തേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് കൂടുതല്‍ ചൈനയെ ആശ്രയിക്കുകയെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

സഹായത്തിനായി സര്‍ക്കാര്‍ ഐഎംഎഫിലേക്ക് (അന്താരാഷ്ട്ര നാണയ നിധി) തിരിയണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ലക്ഷ്മണ്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ജൂലൈയില്‍ ശ്രീലങ്കയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 2.8 ബില്യണ്‍ ഡോളറായിരുന്നു, ഇത് പ്രകാരം ഇറക്കുമതി പരിരക്ഷ രണ്ട് മാസത്തില്‍ താഴെ മാത്രമേ ലഭിക്കുകയൊള്ളൂ എന്നാണ് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഓഗസ്റ്റില്‍ രാജ്യത്തിന്റെ ഔട്ട്‌ലുക്ക് നെഗറ്റീവ് ആയി കുറച്ചിരുന്നു, കഴിഞ്ഞ വര്‍ഷം ബി മൈനസില്‍ നിന്ന് സിസിസി + / സിയിലേക്ക് ഏജന്‍സി റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു, കൊവിഡ് -19 പകര്‍ച്ചവ്യാധിയില്‍ പതറി നില്‍ക്കുന്ന ദ്വീപ് രാജ്യത്തിന്റെ ഉയര്‍ന്ന കട ബാധ്യതയും വിദേശ നാണ്യ ശേഖരത്തിലെ കുറവും ആശങ്ക നിറഞ്ഞതാണെന്നാണ് വിവിധ റേറ്റിംഗ് ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved