
ചെർപ്പുളശ്ശേരി: കോവിഡ് കാലത്തെ ആ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ഒന്നാം സമ്മാനം ആറ് കോടി രൂപ അടിച്ച ഭാഗ്യവാൻ ആരാണെന്നാണ് കേരളം ഉറ്റു നോക്കുന്നത്. പാലക്കാട് തൂതയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപ രണ്ടു പേർക്കും മൂന്നാം സമ്മാനം 5 ലക്ഷവും പാലക്കാടിനു തന്നെയാണ്.
ചെർപ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയിൽ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഓഫിസിൽ നിന്ന് ഒറ്റപ്പാലം പ്രഭു ലോട്ടറി ഏജൻസി വാങ്ങിയ ടിക്കറ്റാണ് ശ്രീ ശാസ്താ ഏജൻസിക്കു കൈമാറിയത്. ഭാഗ്യവാൻ ഇതുവരെ രംഗത്തെത്തിയിട്ടില്ല.