ടാറ്റ മോട്ടോഴ്സിന് ആശ്വാസം; മൊത്ത നഷ്ടം പകുതിയായി കുറഞ്ഞു

July 27, 2021 |
|
News

                  ടാറ്റ മോട്ടോഴ്സിന് ആശ്വാസം;  മൊത്ത നഷ്ടം പകുതിയായി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ നഷ്ടം എണ്ണായിരത്തി അഞ്ഞൂറ് കോടിയോളം രൂപ ആയിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അല്‍പം ആശ്വാസം പകരുന്ന കണക്കുകള്‍ ആണ് പുറത്ത് വരുന്നത്. ടാറ്റ മോട്ടോഴ്സ് അവരുടെ മൊത്ത നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ പാതിയായി കുറഞ്ഞിരിക്കുന്നു.

2021-2022 സാമ്പത്തിക വാര്‍ഷത്തിന്റെ ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്ത നഷ്ടം 4,450.92 കോടി രൂപയാണ്. 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നഷ്ടം 8,437.99 കോടി രൂപ ആയിരുന്നു എന്നോര്‍ക്കുമ്പോഴാണ്, ഇപ്പോഴത്തേത് തരക്കേടില്ലാത്ത പ്രകടനം ആണെന്ന് വിലയിരുത്തുന്നത്. കമ്പനിയുടെ മൊത്തവരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. 107.6 ശതമാനത്തിന്റെ വര്‍ദ്ധന! പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 66.406.05 കോടിയാണ് ടാറ്റ മോട്ടോഴേസിന്റെ മൊത്തവരുമാനം.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയിലാണ് കമ്പനി മികച്ച നേട്ടമുണ്ടാക്കിയത്. മാര്‍ക്കറ്റ് ഷെയറില്‍ ഇരട്ടയക്കത്തിലെത്തി എന്ന റെക്കോര്‍ഡും ഇതുവഴി സ്വന്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയിലും കമ്പനി മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതുവഴിയുടെ വരുമാന വളര്‍ച്ച അഞ്ച് മടങ്ങായിട്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്. ആദ്യ പാദത്തില്‍ മാത്രം 1,715 ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനും സാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ ടാറ്റ മോട്ടോഴ്സില്‍ ഇതൊരു റെക്കോര്‍ഡ് ആണ്.

മേല്‍പറഞ്ഞ കാര്യങ്ങള്‍ കൊണ്ടൊന്നും കമ്പനിയ്ക്ക് മൊത്തത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്ന് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാണ്. ആഗോള തലത്തിലെ ചിപ് ക്ഷാമവും കൊവിഡ് കാരണം ഉണ്ടായ അനിശ്ചിതത്വങ്ങളുമാണ് നഷ്ടത്തിന് കാരണം എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതോടൊപ്പം പണപ്പെരുപ്പവും ഒരു കാരണമായതായി പറയുന്നു. ഇത് കുറച്ച് കാലം കൂടി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ചിപ് ക്ഷാമം കുറച്ചുകാലം കൂടി നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. അത് രണ്ടാം പാദത്തേയും വലിയ തോതില്‍ ബാധിച്ചേക്കും. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) കാറുകളുടെ വില്‍പന പ്രതീക്ഷിച്ചതിന്റെ അമ്പത് ശതമാനത്തില്‍ ഒതുങ്ങിയേക്കും എന്നാണ് വിലയിരുത്തുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജെഎല്‍ആര്‍ വിറ്റഴിച്ചത് 1,24,537 കാറുകള്‍ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 68.1 ശതമാനത്തിന്റെ വര്‍ദ്ധന.

2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1,14,170 യൂണിറ്റ് വാഹനങ്ങള്‍ ആണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്. കയറ്റുമതി ചെയ്തവയുടെ കൂടി എണ്ണം ഉള്‍പ്പെടുത്തിയ കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 351.4 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ കുറവ് സംഭവിക്കുകയാണ് ഉണ്ടായിരിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved