അഞ്ച് ലക്ഷം രൂപവരെയുള്ള എല്ലാ ആദായനികുതി റിട്ടേണുകളും ഉടന്‍ നല്‍കാന്‍ കേന്ദ്രം; 14 ലക്ഷം പേര്‍ക്ക് നേട്ടം; കോവിഡ് 19 പശ്ചാത്തലത്തില്‍ തീരുമാനം

April 09, 2020 |
|
News

                  അഞ്ച് ലക്ഷം രൂപവരെയുള്ള എല്ലാ ആദായനികുതി റിട്ടേണുകളും ഉടന്‍ നല്‍കാന്‍ കേന്ദ്രം; 14 ലക്ഷം പേര്‍ക്ക് നേട്ടം; കോവിഡ്  19 പശ്ചാത്തലത്തില്‍ തീരുമാനം

ന്യൂഡല്‍ഹി: കോവിഡ്  19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കാനാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 14 ലക്ഷത്തോളം നികുതിദായകര്‍ക്ക് ഈ നടപടിയുടെ ഗുണഫലം ലഭിക്കും. അഞ്ച് ലക്ഷം വരെയുള്ള ജിഎസ് ടി, കസ്റ്റംസ് ഡ്യൂട്ടി ഫണ്ടുകളും പെട്ടെന്ന് ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍ പെടുന്നവയടക്കം ഒരു ലക്ഷത്തോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 18,000 കോടിയോളം രൂപയുടെ നികുതി റീഫണ്ടുകള്‍ക്കാണ് കേന്ദ്രം ഇപ്പോള്‍ അനുമതി നല്‍കിയത്.

അതേസമയം, വ്യക്തിഗത ഇ ഫയലിങ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നുപോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നികുതി ദായകരോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

''നിങ്ങളുടെ ഇ ഫയലിങ് അക്കൗണ്ട് അനധികൃതമായി അരെങ്കിലും ഉപയോഗപ്പെടുത്തിയതായി കാണുന്നുവെങ്കില്‍ നിങ്ങള്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ ഇരയാവാം. ഇത്തരം സംഭവങ്ങള്‍ പെട്ടെന്ന് തന്നെ പൊലീസിനെയോ സൈബര്‍ സെക്യൂരിറ്റി അധികൃതരെയോ അറിയിക്കുക.''- ആദായ നികുതി വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആദായനികുതിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചതോടെ ഇവയ്ക്ക് നേര്‍ക്കുള്ള സൈബര്‍ ആക്രമണ സാധ്യതയും വര്‍ധിച്ചതായാണ് വിവരം.

ഈ മാസം 14 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും അത് ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ നികുതിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ധിക്കാനാണ് സാധ്യത. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved