265000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍

November 12, 2020 |
|
News

                  265000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍

ന്യൂഡല്‍ഹി: 265000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് അവകാശപ്പെട്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. ഗ്രാമങ്ങളിലേക്ക് തൊഴിലാളികള്‍ മടങ്ങിയ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 41000 കോടി കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിനായിരം കോടി കൂടി നല്‍കാനാണ് പുതിയ തീരുമാനം. നഗരങ്ങളില്‍ തൊഴിലവസരം കൂട്ടാന്‍ 18,000 കോടി കൂടി പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിക്ക് നല്‍കും. 12 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് 78 ലക്ഷം തൊഴിലവസരത്തിനാണ് ശ്രമം.

പുതുതായി തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ 15000 രൂപ വരെ ശമ്പളമുള്ള പുതു ജീവനക്കാരുടെ രണ്ടു വര്‍ഷത്തെ പിഎഫ് വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ അടയ്ക്കും. രാസവള സബ്‌സിഡിക്ക് 65,000 കോടി രൂപ നല്‍കും. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‌ക്കേണ്ട തുക 5 മുതല്‍ 10ല്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ നികുതിയില്ലാതെ അവകാശപ്പെടാവുന്ന കിഴിവ് 10 ല്‍ നിന്ന് 20 ശതമാനമായി കൂട്ടി.

ചെറുകിട സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വായ്പ ഗ്യാരന്റി പദ്ധതിയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടി. ഇന്ത്യയുടെ സമ്പദ്‌രംഗം രണ്ടാം പാദത്തിലും 8.6 ശതമാനം ചുരുങ്ങുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സാങ്കേതികമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്നും റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍മാരില്‍ ഒരാള്‍ കൂടി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഒരുണര്‍വ്വും ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു.

Related Articles

© 2025 Financial Views. All Rights Reserved