അടിസ്ഥാന സൗകര്യ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം മറ്റൊരു തട്ടിപ്പ്; കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് തോമസ് ഐസക്ക് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

January 02, 2020 |
|
News

                  അടിസ്ഥാന സൗകര്യ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം മറ്റൊരു തട്ടിപ്പ്;  കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് തോമസ് ഐസക്ക് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കെതിരെ ടിഎന്‍ തോമസ് ഐസക് വിമര്‍ശനവുമായി രംഗത്ത്.  കേന്ദ്രസര്‍ക്കാറിന്റേത് മറ്റൊരു പ്രഖ്യാന തട്ടിപ്പാണെന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.  പുതിയ നിക്ഷേപ പദ്ധതിയിലൂടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കെത്താന്‍ സാധ്യമല്ലെന്നും, പുതിയ നിക്ഷേപ പദ്ധതി സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പിടിച്ചുകയറില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 102 ലക്ഷം കോടി രൂപ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ നിക്ഷേപകരും കൂടി നടത്തേണ്ടതാണ്. ഇതില്‍ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് മുതല്‍മുടക്കുന്നത്. 22 ശതമാനം സ്വകാര്യ നിക്ഷേപകരും. അതായത് കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ടത് 5 വര്‍ഷം കൊണ്ട് 40 ലക്ഷം കോടി രൂപ.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ രൂപം  

പുതുവര്‍ഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണ്. സമ്പദ്ഘടനയില്‍ ഇതൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ല. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഈ ഭീമമായ നിക്ഷേപമുണ്ടാകുമ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂടുകയും ഇന്ത്യ 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ്ഘടന എന്ന ലക്ഷ്യത്തില്‍ രാജ്യം എത്തിച്ചേരുമെന്നാണ് മനഃപ്പായസമുണ്ണുന്നത്. പക്ഷേ, ഈ നിക്ഷേപം ഇന്ത്യയെ ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റും എന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട.

102 ലക്ഷം കോടി രൂപ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ നിക്ഷേപകരും കൂടി നടത്തേണ്ടതാണ്. ഇതില്‍ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് മുതല്‍മുടക്കുന്നത്. 22 ശതമാനം സ്വകാര്യ നിക്ഷേപകരും. അതായത് കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ടത് 5 വര്‍ഷം കൊണ്ട് 40 ലക്ഷം കോടി രൂപ.

ഇപ്പോള്‍ത്തന്നെ 8 ലക്ഷം കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം പശ്ചാത്തല സൌകര്യ നിര്‍മ്മാണത്തില്‍ മുതല്‍മുടക്കുന്നുണ്ട്. ഈ തോത് അടുത്ത വര്‍ഷങ്ങളില്‍ നിലനിര്‍ത്തുമെന്നു മാത്രം. അതിനപ്പുറമൊന്നും ഈ പാക്കേജില്‍ കേന്ദ്രവിഹിതമില്ല. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കമ്മി ഉയര്‍ത്തി നിക്ഷേപത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ വര്‍ദ്ധന നടത്തണം എന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയരുന്നുണ്ട്. അതിനൊരു പരിപാടിയൊന്നും കേന്ദ്രധനമന്ത്രിയുടെ കൈവശമില്ല. പതിവുപോലെ കാര്യങ്ങള്‍ തുടരും. അത്രമാത്രം.

പണി സംസ്ഥാനങ്ങള്‍ക്കാണ്. ഈ പദ്ധതി പ്രകാരം സംസ്ഥാനങ്ങളോട് തുല്യവിഹിതം വഹിക്കാനാണ് ആവശ്യ്പപെട്ടിരിക്കുന്നത്. അതെങ്ങനെ സാധ്യമാകും? ഒരുവശത്ത് കേന്ദ്രസര്‍ക്കാര്‍ തന്നെ സംസ്ഥാനങ്ങള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കുന്നു. മറുവശത്ത് മാന്ദ്യം മൂലം സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുന്നു. അപ്പോഴെങ്ങനെ സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ 39 ശതമാനം വഹിക്കും? ഈ പറയുന്ന നിക്ഷേപം സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പോകുന്നില്ലെന്നതാണ് വസ്തുത.

സ്വകാര്യ നിക്ഷേപകരുടെ കാര്യം അധികം പറയാതിരിക്കുകയാണ് നല്ലത്. ബാങ്കുകളില്‍നിന്നുള്ള വായ്പയുടെ വര്‍ദ്ധന അമ്പതു വര്‍ഷത്തില്‍ ഏറ്റവും താഴെയാണ്. എന്നുവെച്ചാല്‍ മാന്ദ്യം മൂലം മുതല്‍മുടക്കാന്‍ സ്വകാര്യ നിക്ഷേപകര്‍ തയ്യാറല്ല. എന്നു മാത്രമല്ല, ഇന്നത്തെ മറ്റൊരു വാര്‍ത്ത നവംബര്‍ മാസത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളുടെ ഉല്‍പാദന ഇടിവിനെക്കുറിച്ചാണ്. തുടര്‍ച്ചയായി നാലാം മാസമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളില്‍ ഉല്‍പാദന ഇടിവുണ്ടാകുന്നത്. നവംബര്‍ മാസത്തില്‍ 1.5 ശതമാനമാണ് ഉല്‍പാദനം കുറഞ്ഞത്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്. പക്ഷേ, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ നിക്ഷേപത്തെക്കുറിച്ച് പ്രസംഗിച്ചുപോയല്ലോ. അതിനെന്തെങ്കിലുമൊരു മുഖംമിനുക്കല്‍ പരിപാടി ഉണ്ടാക്കിയേ തീരൂ. അതിനുവേണ്ടി തട്ടിക്കൂട്ടിയ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ കേന്ദ്രധനമന്ത്രിയുടെ പുതുവര്‍ഷസമ്മാനപ്രഖ്യാപനം ഒരു പ്രതികരണവും സമ്പദ്ഘടനയില്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല.

ഇന്നത്തെ ബിസിനസ് സ്റ്റാന്‍ഡേഡില്‍ ഒന്നാം പേജ് അതിനു തെളിവാണ്. 50 കോര്‍പറേറ്റ് കമ്പനികളുടെ തലവന്മാരെ സര്‍വെ നടത്തി അവര്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രതികരിച്ചവരില്‍ 52 ശതമാനം പേരും 2020ല്‍ മാന്ദ്യം കൂടുതല്‍ രൂക്ഷമാകും എന്നാണ് അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയാണ്.

അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ  

രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നു സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മല എടുത്തുപറയുകയും ചെയ്തു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70 നിക്ഷേപകരുമായി ചര്‍ച്ച നടത്തിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് മാസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് വിവിധ പദ്ധതികള്‍ക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവുമണ്ടായി. 

പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തതോടെയാകും സര്‍ക്കാര്‍ നടപ്പിലാക്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകണവും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉള്‍പ്പെടുത്തും.  പദ്ധതി  നടപ്പിലാക്കാനായി 39 ശതമാനം വിഹതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരും,  22 ശതമാനം സ്വകാര്യ മേഖലയില്‍ നിന്നും കണ്ടെത്തും.  

അതേസമയം ഊര്‍ജം, റെയില്‍വെ, ഗ്രാമീണ ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണു പദ്ധതികള്‍  സര്‍ക്കാര്‍ നടപ്പിലാക്കി വരിക. 25 ലക്ഷം കോടിയുടെ ഊര്‍ജ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. അധികമായി റോഡിന് 20 ലക്ഷം കോടിയും റെയില്‍വേയ്ക്ക് 14 ലക്ഷം കോടിയും പദ്ധതികളുടെ രൂപത്തില്‍ ഉടന്‍ ലഭിക്കും. സര്‍ക്കാര്‍ ലക്ഷ്യമിട്ട അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കു എത്താന്‍ പുതിയ പ്രഖ്യാനം കൊണ്ട് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 

അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയില്‍ ആശങ്കള്‍ ശക്തം

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക്  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  

രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്.  പൊതുചിലവിടല്‍  കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും,  കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍  മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്.  ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ  ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. 

വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

ബിഎസ് ഢക ന്റെ നിബന്ധനകള്‍  കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി.  പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ  വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved