
ന്യൂഡൽഹി: ലോക്ഡൗൺ നീട്ടിയതോടെ റെയിൽവേ റദ്ദാക്കുന്നത് 94 ലക്ഷം ടിക്കറ്റുകൾ. ഇതോടെ റീഫണ്ട് ഇനത്തിൽ റെയിൽവേ നൽകേണ്ടി വരിക 1490 കോടി രൂപ. സർവീസുകൾ നിർത്തിവച്ച മാർച്ച് 22 മുതൽ മെയ് 3 വരെ 94 ലക്ഷം ടിക്കറ്റുകളാണു റദ്ദാക്കുന്നത്. ഇക്കാലയളവിൽ ഏകദേശം 12,500 കോടി രൂപയുടെ വരുമാന നഷ്ടമാണു കണക്കാക്കുന്നത്. ടിക്കറ്റ് ചാർജ് ഇനത്തിൽ 6500 കോടിയും ചരക്കുകൂലിയിൽ 6000 കോടിയും.
മാർച്ച് 22 മുതൽ ഈ മാസം 14 വരെ റദ്ദാക്കിയത് 55 ലക്ഷം ടിക്കറ്റുകളാണ്. ഈ ഇനത്തിൽ 830 കോടി രൂപ റീഫണ്ട് ചെയ്തു. മെയ് മൂന്ന് വരെയുള്ള 39 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ 660 കോടി രൂപയോളം തിരിച്ചുനൽകും. മെയ് മൂന്നിനു ശേഷമുള്ള ടിക്കറ്റ് ഇപ്പോൾ റദ്ദാക്കിയാലും മുഴുവൻ തുക റീഫണ്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് ചാർജായി പ്രതിദിനം ഏകദേശം 140 കോടിയും ചരക്കുകൂലിയായി 350 400 കോടിയും റെയിൽവേക്കു വരുമാനമുണ്ടായിരുന്നു. പരിമിതമായ തോതിൽ നടക്കുന്ന ചരക്കുനീക്കത്തിലൂടെ ഇപ്പോൾ 138 കോടി രൂപയോളമാണു പ്രതിദിന വരുമാനം.