
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളമാണ് ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞത്. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. അതേസമയം ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലും പൊതുമധ്യത്തിലും ട്രംപിനെതിരെ നടപടിയെടുത്ത ട്വിറ്ററിന്റെ നിലപാടുകള്‍ വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.
അമേരിക്കയിലെ പാര്‍ലമെന്റ് മന്ദിരം ക്യാപിറ്റോള്‍ ട്രംപ് അനുകൂലികള്‍ നേരത്തെ ആക്രമിച്ചിരുന്നു. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന വാദത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ തള്ളി. ഇതിനിടെ ജോര്‍ജിയയിലെ വിജയം കൂടി വന്നതോടെ അക്രമികള്‍ വലിയ കലാപം നടത്തുകയായിരുന്നു. ട്രംപാണ് ഇവരെ ഇളക്കി വിട്ടതെന്നാണ് സൂചന. കൂടുതല്‍ കലാപം ഉണ്ടാവാതിരിക്കാനാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തത്.
ട്രംപ് ട്വിറ്ററില്‍ 88 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവും ട്രംപായിരുന്നു. 6.8 ശതമാനമാണ് വ്യാപാരം അവസാനിക്കുമ്പോള്‍ ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 47.94 ഡോളറായി ഓഹരിയുടെ മൂല്യം ഇടിയുകയും ചെയ്തു. അതേസമയം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ട്വിറ്റര്‍ ഒരു രാഷ്ട്രത്തലവനെ നിരോധിക്കുന്നത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള ട്വിറ്ററിന്റെ കടന്നുകയറ്റമായിട്ടാണ് ചിലര്‍ ഈ തീരുമാനത്തെ കണ്ടത്.
പക്ഷേ ട്വിറ്റര്‍ വലിയ പ്രതാഘ്യാതങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ചെറിയ തോതിലുള്ള ഇടിവ് യൂസര്‍മാരില്‍ ഉണ്ടായിട്ടുള്ളതെന്ന് ട്വിറ്റര്‍പ്രതികരിച്ചു. പാര്‍ലര്‍, സെല്ലോ, ടെലഗ്രാം പോലുള്ളവയെ ട്രംപ് ആരാധകര്‍ ട്വിറ്ററിന് പകരമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്‍ഷ്യല്‍ കാലാവധി കഴിയുന്നത് വരെയാണിത്.