കമ്പനികള്‍ക്ക് ഇഎസ്ആര്‍ വിവരങ്ങള്‍ നല്‍കാന്‍ ഇനി രണ്ടാഴ്ച മാത്രം; കര്‍ശന സാമ്പത്തിക നടപടിയുമായി യുഎഇ

June 18, 2020 |
|
News

                  കമ്പനികള്‍ക്ക് ഇഎസ്ആര്‍ വിവരങ്ങള്‍ നല്‍കാന്‍ ഇനി രണ്ടാഴ്ച മാത്രം; കര്‍ശന സാമ്പത്തിക നടപടിയുമായി യുഎഇ

ദുബായ്: യുഎഇയിലെ കമ്പനികള്‍ക്ക് ഇഎസ്ആര്‍ (ഇക്കണോമിക് സബ്സ്റ്റന്‍സ് റഗുലേഷന്‍) വിവരങ്ങള്‍ നല്‍കാന്‍ ഇനി രണ്ടാഴ്ച മാത്രം. വാറ്റ് (വാല്യു ആഡഡ് ടാക്‌സ്) പോലെ തന്നെ യുഇഎ നടപ്പാക്കുന്ന ശക്തമായ സാമ്പത്തിക നടപടിയാണിത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് നടത്തുന്ന നികുതി ഒഴിവാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ തടയാനാണിത്. വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

ഇന്ത്യയില്‍ ഉള്‍പ്പടെ സ്വന്തം ഗ്രൂപ്പില്‍ വിദേശ കമ്പനികളുള്ള എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സര്‍വീസസ് തുടങ്ങി 9 തരം കാര്യങ്ങള്‍ (റെലവന്റ് ആക്ടിവിറ്റി) നടത്തുന്ന സ്ഥാപനങ്ങള്‍ അതത് ലൈസന്‍സിങ് അധികാരികള്‍ക്കു മുമ്പില്‍ 30ന് മുന്‍പു വിവരം അറിയിക്കണം(നോട്ടിഫിക്കേഷന്‍).

ഓരോ ലൈസന്‍സിങ് അതോറിറ്റിയും ഓരോ രീതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് മുന്‍പു കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് റിട്ടേണും സമര്‍പ്പിക്കണം. കടലാസ് കമ്പനികള്‍ക്കൊന്നും നിലനില്‍ക്കാന്‍ കഴിയാത്ത നടപടിയാണ് യുഎഇ സ്വീകരിക്കുന്നത്. സ്വന്തമായി ഓഫിസ് , ജീവനക്കാര്‍, തീരുമാനം എടുക്കുന്ന അധികാരികള്‍ തുടങ്ങിയവ ഉണ്ടോ എന്നു പരിശോധിച്ച് (ഇക്കണോമിക് സബസ്റ്റന്‍സ് ടെസ്റ്റ്), ഇല്ലെന്നു കണ്ടെത്തിയാല്‍ 60 ലക്ഷം രൂപവരെ പിഴ ചുമത്തും.

ഏതു രാജ്യവുമായാണോ ഇടപാടുകള്‍ നടത്തുന്നത് അവിടേക്ക് മുഴുവന്‍ വിവരങ്ങളും കൈമാറുകയും ചെയ്യും. നികുതി ഒഴിവാക്കാനായി നികുതി രഹിത രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ ഉണ്ടാക്കിയും ലാഭം മുഴുവന്‍ ആ രാജ്യങ്ങളിലെ ഇടപാടുകളില്‍ കാണിച്ചും നടത്തുന്ന 'സാമ്പത്തിക അതിക്രമങ്ങള്‍' തടയാനാണ് ഈ നടപടി.

Related Articles

© 2025 Financial Views. All Rights Reserved