
ഖത്തറിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇനിയും കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമോ? അന്താരാട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചോദ്യമാണിത്. സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങളെല്ലാം ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിക്കാന്‍ പോവുകയാണോ? ഖത്തറിനോടുള്ള സമീപനങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെല്ലാം മാറ്റങ്ങളുണ്ടാകുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. അതേസമയം അബുദാബിയില്‍ നിന്നും ഖത്തറിലേക്കുള്ള കാര്‍ഗോ അനുവദിച്ചുകൊണ്ടാണ് യുഎഇ തുറമുഖ അതോറിറ്റിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്ന് അല്‍ജസീറ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിലേക്കുള്ള കാര്‍ഗോ നീക്കം ആരംഭിക്കാന്‍ യുഎഇ അറിയിപ്പ് ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇതോടെ 2017 ല്‍ അവസാനിപ്പിച്ച കാര്‍ഗോ പുനരാരംഭിക്കുന്നതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക ഉണര്‍വേകുമെന്നുറപ്പാണ്. സൗദി അറേബ്യയുടെ നേൃത്വത്തില്‍ ഖത്തറിനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനും ഖത്തറിന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കുകയുമായിരുന്നു ഉപരോധത്തിലൂടെ ലക്ഷ്യം വെച്ചത്.
സൗദി, ഈജിപ്ത്,യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഖത്തറുമായുള്ള വ്യാപാര ബന്ധം 2017ല്‍ അവസാനിപ്പിച്ചത്. ഖത്തറും ഇറാനുമായുള്ള സൗഹൃദ ബന്ധം സൗദി അടക്കമുള്ള രാഷ്ട്രങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒപ്പം ഖത്തര്‍ ഭികര പ്രവര്‍ത്തനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനത്തെയും പിന്തുണക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയത്. ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അമേരിക്കയുടെ പിന്തുണയടക്കം തേടിയിരുന്നു. ഖത്തറിനെ ഉപരോധിച്ചത് ഗള്‍ഫ് മേഖലയില്‍ വലിയ സാമ്പത്തിക നടുക്കം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.
ഖത്തറിലെയും, ഗള്‍ഫ് മേഖലയിലേയും തൊഴില്‍ പ്രതിസന്ധി വര്‍ധിക്കുന്നതിന് പ്രധാന കാരണം ഖത്തറിന് മേല്‍ ചുമത്തിയ ഉപരോധമാണ്. ഖത്തര്‍ ഇറാനുമായി നല്ല ബന്ധം പുലര്‍ത്തിയതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഖത്തര്‍ ഇറാനുമായി ബന്ധം പുലര്‍ത്തുന്നത് സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് അത്ര ബോധിച്ചില്ലെന്ന് മാത്രമല്ല ഇറാനുമായുള്ള ബന്ധം ഖത്തര്‍ അവസാനിപ്പിക്കണമെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന നിര്‍ദേശമാണ് അമേരിക്ക ഖത്തറടക്കമുള്ള രാജ്യങ്ങളോട് പ്രധാനമായും ആവശ്യപ്പെടുന്നത്.