ഫേസ്ബുക്കിനും ഗൂഗിളിനും ടാക്‌സ് ഏര്‍പ്പെടുത്താന്‍ യുകെ; ട്രംപിന്റെ മറ്റൊരു ഭീഷണി; വ്യപാര ബന്ധം ഒഴിവാക്കും; ആഗോളതലത്തിലെ വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ സംഘര്‍ഷത്തിലേക്ക്

January 23, 2020 |
|
News

                  ഫേസ്ബുക്കിനും ഗൂഗിളിനും ടാക്‌സ് ഏര്‍പ്പെടുത്താന്‍ യുകെ; ട്രംപിന്റെ മറ്റൊരു ഭീഷണി; വ്യപാര ബന്ധം ഒഴിവാക്കും; ആഗോളതലത്തിലെ വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ സംഘര്‍ഷത്തിലേക്ക്

ബ്രെക്‌സിറ്റിന് ശേഷം യുഎസ് ടെക് ഭീമന്മാരായ ഫേസ്ബുക്കിനും ഗൂഗിളിള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍ പ്രത്യേക ടാക്‌സ് ഏര്‍പ്പെടുത്താന്‍ യുകെ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വിവാദ നീക്കത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച പ്രതിസന്ധികളേറുകയാണ്. ബ്രെക്‌സിറ്റിന് ശേഷം ഇത്തരത്തിലാണ് യുകെ മുന്നോട്ട് പോകുന്നതെങ്കില്‍ യുകെയുമായുള്ള വ്യാപാര ബന്ധം തന്നെ യുഎസ് റദ്ദാക്കുമെന്ന കടുത്ത ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്. അതിനിടെ ബ്രെക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിനും ബ്രിട്ടനും ഇടയില്‍ കസ്റ്റം പരിശോധനകള്‍ നടത്തില്ലെന്ന ബോറിസിന്റെ നിലപാടിനെതിരെ കടുത്ത മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയതോടെ യുകെ സമ്മര്‍ദത്തിലായിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനെ കാത്ത് പ്രതിസന്ധികളേറെയുണ്ടാവുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

യുകെ ഇത്തരത്തില്‍ യുഎസ് ടെക് ഭീമന്മാര്‍ക്ക് മേല്‍ കടുത്ത നികുതി ചുമത്തുകയാണെങ്കില്‍ യുകെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മേല്‍ കടുത്ത താരിഫുകള്‍ ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്. ടെക് ഭീമന്മാര്‍ക്ക് മേല്‍ ബോറിസ് ചുമത്താനൊരുങ്ങുന്ന ലെവി ഇല്ലാതാക്കുന്നതിന് ട്രംപ് കടുത്ത സമ്മര്‍ദം യുകെയ്ക്ക് മേല്‍ ചുമത്തുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്‌നുചിന്‍ പറയുന്നത്. എന്നാല്‍ നിശ്ചയിച്ചത് പോലെ ടെക് ഭീമന്മാര്‍ക്ക് മേല്‍ യുകെ ഈ വരുന്ന ഏപ്രില്‍ മുതല്‍ നികുതി ചുമത്തുമെന്ന് തന്നെയാണ് യുകെയിലെ ചാന്‍സലറായ സാജിദ് ജാവിദ് തറപ്പിച്ച് പറയുന്നത്.

ഇതേ പോലുള്ള ലെവി യുഎസ് ടെക് ഭീമന്മാര്‍ക്ക് മേല്‍ ചുമത്താനൊരുങ്ങിയിരുന്നുവെങ്കിലും യുഎസില്‍ നിന്നുള്ള കടുത്ത ഭീഷണി മൂലം ഇത് വൈകിപ്പിക്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതമായിട്ടുണ്ട്. ഇത്തരമൊരു ലെവി ഫ്രാന്‍സ് ചുമത്തിയാല്‍ ഫ്രാന്‍സില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചീസ്, ഷാംപെയിന്‍ തുടങ്ങിയവക്ക് മേല്‍ കടുത്ത ലെവി ചുമത്തുമെന്നായിരുന്നു യുഎസ് ഭീഷണിപ്പെടുത്തിയിരുന്നത്. വലിയ ഓണ്‍ലൈന്‍ കമ്പനികളെ മാനേജ് ചെയ്യുന്നതിന് ഒരു ഇന്റര്‍നാഷണല്‍ കരാര്‍ നിലവില്‍ വരുന്നത് വരെയുള്ള ഒരു താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് യുകെ ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് ടെക് ഭീമന്മാര്‍ക്ക് മേല്‍ ചുമത്താന്‍ തീരുമാനിച്ചതെന്നാണ് ജാവിദ് വിശദീകരിക്കുന്നത്.

ഇത്തരം നികുതി ചുമത്തുന്നതിനോട് കഴിഞ്ഞ പത്ത് അല്ലെങ്കില്‍ 20 വര്‍ഷങ്ങളായി ഏവരും യോജിക്കുന്നുണ്ടെന്നാണ് സ്വിറ്റ്‌സര്‍ലണ്ടിലെ ഡാവോസില്‍ വച്ച് നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ ജാവിദ് വ്യക്തമാക്കിയിരിക്കുന്നത്. യുകെയുടെ പുതിയ നീക്കമനുസരിച്ച് ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള ടെക് ഭീമന്മാര്‍ യുകെയില്‍ നിന്നുമുണ്ടാക്കുന്ന വരുമാനത്തിന്റെ രണ്ട് ശതമാനം ലെവിയായി നല്‍കേണ്ടി വരും. എന്നാല്‍ ഈ തീരുമാനം വിവേചനപരമാണെന്നാണ് ഡാവോസില്‍ ഇതേ ചടങ്ങില്‍ സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് തിരിച്ചടിച്ചിരുന്നത്.

ബ്രെക്‌സിറ്റിന് ശേഷം കസ്റ്റം പരിശോധനകളില്ലെങ്കില്‍ യുകെക്ക് മേല്‍ ഉപരോധമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രെക്‌സിറ്റിന് ശേഷം യുകെക്കും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും ഇടയില്‍ കടത്തുന്ന സാധനങ്ങള്‍ക്ക് മേല്‍ കസ്റ്റം പരിശോധനകള്‍ നടത്താന്‍ ബോറിസ് ജോണ്‍സന്‍ പരാജയപ്പെട്ടാല്‍ യുകെക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പേകി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം തങ്ങളുമായി വിലപേശി ബോറിസ് സമ്മതിച്ച വിത്ത്ഡ്രാവല്‍ കരാര്‍ പ്രകാരം ഇത്തരം പരിശോധനകള്‍ യുകെ നടത്തിയിരിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ യുകെക്ക് മേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്നുമാണ് ബ്രസല്‍സ് ഭീഷണി മുഴക്കിയിരിക്കുന്നത് .

ബ്രെക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ട് യുകെയുടെ കസ്റ്റംസ് ടെറിട്ടെറിയുടെ ഭാഗമായി തുടരുമ്പോഴും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് നിയമങ്ങള്‍ പാലിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയിരുന്നത്.തല്‍ഫലമായി ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും സാധനങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് കൊണ്ടു വരുമ്പോള്‍ കസ്റ്റം പരിശോധനകള് നടത്തണമെന്നായിരുന്നു ബോറിസും ബ്രസല്‍സും ധാരണയിലെത്തിയിരുന്നത്.

ഇതില്‍ ബോറിസ് വീഴ്ച വരുത്തിയാല്‍ ബ്രെക്‌സിറ്റിന് ശേഷം പാഠം പഠിപ്പിക്കുമെന്നാണ് ബ്രസല്‍സ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച ബെല്‍ഫാസ്റ്റില്‍ സന്ദര്‍ശനം നടത്തവെ ബോറിസ് ഇക്കാര്യം നിഷേധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കടുത്ത ഭീഷണിയുമായി യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്. യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറുടെ സീനിയര്‍ അഡൈ്വസറായ സ്റ്റെഫാന്‍ ഡി റൈന്‍ക് കടുത്ത മുന്നറിയിപ്പ് യുകെക്ക് നല്‍കിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved