
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ യൂണിയനുകള്‍ രംഗത്ത്. രാജ്യത്തെ നാല് യൂണിയനുകള്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സമരം ചെയ്യും. സെപ്റ്റംബര്‍ 25,26,27 തീയതികള്‍ രാജ്യ വ്യാപകമയി പണിമുടക്ക് നടത്താനാണ് യൂണിയനുകളുടെ ീരുമാനം. ഓള്‍ ഇന്ത്യ ബാങ്ക് ഓഫസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ബിഒസി), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍ഒബിഒ) എന്നീ നാല് യൂണിയനുകളാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുള്ളത്.
ധനമന്ത്രി നിര്‍മ്മല സീതാരാമന് മുന്‍പില്‍ രാജ്യത്തെ നാല് യൂണിയനുകള്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന പ്രധാന നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ടെന്നാംണ് വിവരം. അതേസമയം ജീവനക്കാരുടെ വേതനം ഉടനടി പരിഷ്‌കരിക്കണമെന്ന പ്രധാന നിര്‍ദേശവും വന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമല്ലെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബാങ്കിങ് ലയനം ഈ മേഖലയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഈ ലയനം ബാങ്കിന്റെ വായ്പാ ശേഷി വളര്‍ത്തില്ലെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സ്യൂസ് വിലയിരുത്തുന്നത്. സ്വകാര്യ ബാങ്കുകളെ വളര്‍ച്ച തന്നെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നത്. ഓട്ടോ മൊബീല്‍ രംഗത്തെ വളര്‍ച്ചയ്ക്ക് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന വെല്ലുവിളി തന്നെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയാണ്. പണമൊഴുക്ക കുറഞ്ഞത് ബാങ്കിങ് മേഖലയിലെ വായ്പാ ശേഷിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70000 കോടി രൂപയോളം അധിക മൂലധന സഹായം നല്‍കും. എന്നാല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ മൂലധന പര്യാപ്തി വര്‍ധിക്കുമെങ്കിലും, നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയ കുഴപ്പം തന്നെയാണ് ഇതിന് കാരണം.