
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യ ഏറ്റവുമധികം തീരുവ ഈടാക്കുന്ന രാജ്യമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് പറഞ്ഞത്. ഇതോടെ വാണിജ്യ രംഗത്ത് ഇന്ത്യക്ക് നല്‍കുന്ന പ്രാധാന്യം അമേരിക്ക എടുത്തു കളഞ്ഞു. അമേരിക്ക വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കിയ പ്രത്യേക പദവിയായ സിസ്റ്റം ഓഫ് പ്രിഫറന്‍സെസ് (ജിഎസ്പി)എടുത്തു കളയുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു നീക്കം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. ഇതുവരെ ഉണ്ടായിരുന്ന അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപര ബന്ധത്തിന് നേരെ എല്ലാം പഴുതും അടച്ചു കളഞ്ഞാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്.
60 ദിവസത്തിനുള്ളില്‍ ആനുകൂല്യങ്ങളെല്ലാം എടുത്തു കളയാനുള്ള ഡൊനാള്‍ഡ് ട്രംപിന്റെ തീരുമാനം ഔദ്യോഗികമായി നിലവില്‍ വരുമെന്ന് അമേരിക്കന്‍ വാണിജ്യ വിഭാഗം അധികൃതര്‍ പറയുന്നു.വാഹനങ്ങള്‍, തുണി ഉത്പന്നങ്ങള്‍, എന്നിവയടക്കമുള്ള 2000 ഉത്പന്നങ്ങളുടെ നികുതി രഹിത പ്രേവശനമാണ് അമേരിക്ക ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. 2017ല്‍ 5.7 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് യുഎസ് -അമേരിക്ക തീരുവയില്‍ ഇളവ് നേടി വിപണിയിലെത്തിച്ചത്. അതേസമയം 2018ല്‍ ഇത് 5.6 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.
ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര സൗഹൃദം നിലനിര്‍ത്തണമെന്നാണ് എക്കാലത്തും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്. അമേരിക്കയുടെ 3700 ഉത്പന്നങ്ങളില്‍ 1784 ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ നികുതി ഈടാക്കിയത്. ഏപ്രില്‍ ഒന്നു വരെ ഇന്ത്യ ഈ നടപടിയുമായി മുന്നോട്ടു പോകും. ഇന്ത്യക്ക് നേരെ അമേരിക്കയുടെ പുതിയ നീക്കം ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ പുതിയൊരു നീക്കം നടത്തുന്നതെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.