
ബെംഗലൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കടങ്ങള്‍ വീട്ടാനുള്ള ശ്രമത്തിലാണ് കുടുംബം. അതിന്റെ ആദ്യപടിയെന്നവണ്ണം കോഫീ ഡേ ഉടമസ്ഥതയിലുള്ള 90 ഏക്കര്‍ ടെക്‌നോളജി പാര്‍ക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക്‌സ്റ്റോണാകും ഇത് വാങ്ങുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മാത്രമല്ല ഇതിനായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനായി 3000 കോടിയുടെ കരാറാകും തയാറാക്കുക എന്നാണ് വിവരം.
ചര്‍ച്ച വിജയിച്ചാല്‍ കോഫി ഡേ സ്ഥാപകന്റെ കടം വീട്ടുന്നതിനുള്ള ആദ്യ ചുവടുവെപ്പാകും. ഓഹരികള്‍ വാങ്ങി കമ്പനി ഉടമസ്ഥത സ്വന്തമാക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ബ്ലാക്ക് സ്റ്റോണ്‍. ഇന്ത്യയുടെ കോഫി ബിസിനസില്‍ വിപ്ലവം സൃഷ്ടിച്ച കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന പിന്നാമ്പുറ കഥയാണ് പുറത്ത് വരുന്നത്. കഫേ കോഫി ഡേയ്ക്ക് 7000 കോടിയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 2000 കോടി രൂപയുടെ വ്യക്തിഗത വായ്പയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
നഷ്ടത്തിലായിരുന്ന കമ്പനിയെ രക്ഷിക്കാന്‍ സ്വന്തം പേരിലെടുത്ത വായ്പയാണ് ഇതെന്നായിരുന്ന ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. മാര്‍ച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വായ്പകളില്‍ ഭൂരിഭാഗവും സിദ്ധാര്‍ത്ഥയുടെയും കുടുംബത്തിന്റെയും സ്വകാര്യ സ്വത്തായ പ്ലാന്റേഷന്‍ ബിസിനസില്‍ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.
കമ്പനിയുടെ കുടിശ്ശികയുള്ള കടം തീര്‍ക്കാനുള്ള പണം ബിസിനസ്സില്‍ നിന്ന് കിട്ടിയിരുന്നില്ല. ഇതോടെ പലിശ വര്‍ദ്ധിച്ച് കടം ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തയ്യാറാകുന്നതോടെ പുതിയ കടം എടുക്കുന്നതിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിനും മരണത്തിനും വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എന്നിരുന്നാലും അദ്ദേഹം ബോര്‍ഡിനും സിസിഡി ജീവനക്കാര്‍ക്കും എഴുതിയ ഒരു കത്തില്‍ കട ബാധ്യത സംബന്ധിച്ച ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കടക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദം അദ്ദേഹത്തെ അലട്ടിയിരുന്നതായി കത്തില്‍ പറയുന്നു. തന്നെ ആശ്രയിച്ചിരുന്ന എല്ലാവരെയും ഇറക്കിവിട്ടതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ ഓഹരി പങ്കാളികളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഓഹരികള്‍ തിരികെ വാങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ വലിയ തുകയുടെ സമ്മര്‍ദ്ദവും തനിക്ക് താങ്ങാനാകില്ലെന്നും കത്തില്‍ പറയുന്നു.