വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും; നിയമനടപടികള്‍ പൂര്‍ത്തിയായി

June 03, 2020 |
|
News

                  വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും; നിയമനടപടികള്‍ പൂര്‍ത്തിയായി

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് നാടുവിട്ട മദ്യ വ്യവസായിയും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപകനുമായ വിജയ് മല്യയെ വരും ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയായതിനാല്‍ വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മെയ് 14 ന് യുകെയിലെ സുപ്രീംകോടതിയില്‍ മല്യ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. ഉന്നത എന്‍ഫോഴ്സ്മെന്റ് വകുപ്പു തലത്തില്‍ നിന്നാണ് വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മല്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും എന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്ന തീയതി പുറത്തുവിട്ടിട്ടില്ല. യുകെ സുപ്രീം കോടതിയില്‍ അപ്പീല്‍ നഷ്ടപ്പെട്ടതിനാലാണ് മല്യയെ കൈമാറുന്നതിനുള്ള നിയമപരമായ എല്ലാ നടപടികളും ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സിബിഐയുടെയും ഇഡിയുടെയും ടീമുകള്‍ ഇപ്പോഴും മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളിലാണ്. മല്യയെ ഇന്ത്യയ്ക്ക് കൈമാറിയ ശേഷം അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്ത ആദ്യത്തെ ഏജന്‍സിയായതിനാല്‍ ആദ്യം മല്യയെ കസ്റ്റഡിയിലെടുക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 14 ന് മല്യയുടെ അപ്പീല്‍ തള്ളിയപ്പോള്‍ തന്നെ മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിലെ ഒരു വലിയ തടസ്സം നീങ്ങിയതായാണ് റിപ്പോര്‍ട്ട്. അടുത്ത 28 ദിവസത്തിനുള്ളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നാടുവിട്ട വിജയ് മല്യയെ തിരികെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. മെയ് 14 മുതല്‍ യുകെ കോടതി മല്യയുടെ അപേക്ഷ നിരസിച്ചിട്ട് 20 ദിവസത്തിലേറെയായി.

ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിറ്റ് കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് നടത്തുകയും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സ്ഥാപിക്കുകയും ചെയ്ത മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ വിജയ് മല്യ 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നടത്തിയാണ് ഇന്ത്യയില്‍ നിന്ന് നാടുവിട്ടത്. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് 2016 മാര്‍ച്ചില്‍ അദ്ദേഹം ഇന്ത്യ വിട്ടു.

വിദേശത്ത് 40 ഓളം കമ്പനികളില്‍ പൂര്‍ണമായോ ഭാഗികമായോ ഓഹരി വാങ്ങുന്നതിന് 17 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നാണ് വായ്പയെടുത്ത് മല്യ മുങ്ങിയത്. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ ഏപ്രില്‍ 20 ന് ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് മല്യ കഴിഞ്ഞ മാസം യുകെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ് മെയ് 14 ന്, തനിക്കെതിരായ കേസ് അവസാനിപ്പിച്ചാല്‍ വായ്പ കുടിശ്ശികയുടെ 100 ശതമാനം തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കുടിശ്ശിക തിരിച്ചടയ്ക്കാനുള്ള ആവര്‍ത്തിച്ചുള്ള തന്റെ അപേക്ഷകള്‍ മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മല്യ പറഞ്ഞു.

നേരത്തെ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) മല്യയെ കൈമാറാനുള്ള യുകെ ഹൈക്കോടതി ഉത്തരവ് ഏജന്‍സിയുടെ മികവും അന്വേഷണത്തിലെ ഒരു നാഴികക്കല്ലാണെന്നും വ്യക്തമാക്കിയിരുന്നു. വലിയ തുകകളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിടുന്ന വ്യവസായികള്‍ക്ക് ഇത് ഒരു പാഠമായിരിക്കുമെന്നും സിബിഐ വ്യക്തമാക്കി. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളില്‍ വിചാരണ നേരിടാനാണ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിച്ചതെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2017 ജനുവരി 24 ന് മല്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേ വര്‍ഷം തന്നെ ജനുവരി 31 ന് അദ്ദേഹത്തെ കൈമാറണമെന്നും സിബിഐ അഭ്യര്‍ത്ഥിച്ചിരുന്നു. അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ 2017 ഏപ്രില്‍ 20 നാണ് മല്യയെ യുകെ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved