
ന്യൂഡല്‍ഹി: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് ജൂണ്‍ 14 മുതല്‍ സിംഗപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സര്‍വ്വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. സിംഗപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ വന്ദേ ഭാരത് മിഷനു കീഴില്‍ സിംഗപ്പൂരിലേക്ക് രണ്ട് വിമാനങ്ങളുടെ സര്‍വീസ് നടത്തുമെന്ന് വിസ്താര ചീഫ് സ്ട്രാറ്റജി ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു.
ഞായറാഴ്ച ആദ്യ വിമാന സര്‍വീസ് നടത്തും. ഇത് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സഹകരിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ എയര്‍ ഇന്ത്യയും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും മാത്രമാണ് കുടുങ്ങിയ ഇന്ത്യക്കാരെ വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാരിന്റെ മുന്‍നിര പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ കീഴിന് പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യ കാരിയറുകളില്‍, ഇതുവരെ ഇന്‍ഡിഗോയ്ക്ക് മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങളുടെ സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ളൂ. ഇത് വന്ദേ ഭാരത് മിഷന് കീഴിലല്ല. ജൂലൈ മാസത്തോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ എയര്‍ലൈന്‍സിന് ആവശ്യമായ ലൈസന്‍സുകള്‍ നേടാന്‍ കഴിയുമെങ്കില്‍, സര്‍വ്വീസിന് വിവിധ അധികാരികളുടെ അനുമതി ആവശ്യമാണ്.
അന്താരാഷ്ട്ര റൂട്ടുകളില്‍ ബോയിംഗ് 787 പറക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതിനുള്ള പ്രധാന ആവശ്യകതകളിലൊന്നാണ് ഫ്‌ലൈറ്റിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന വിമാനത്തിലോ സിമുലേറ്ററിലോ കുറഞ്ഞത് ആഭ്യന്തര മേഖലകള്‍ പറക്കാന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുക എന്നത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും പരിമിതമായ എണ്ണം ബോയിംഗ് 787 വിമാനങ്ങളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വാസ്തവത്തില്‍ ഓരോ പൈലറ്റും ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മുതല്‍ എട്ട് വരെ സെക്ടറുകളെങ്കിലും പറക്കേണ്ടതുണ്ടെന്നും വിനോദ് കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.