സംരംഭക സമൂഹത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുമ്പോള്‍?

January 16, 2020 |
|
News

                  സംരംഭക സമൂഹത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുമ്പോള്‍?

മാനസിക ആരോഗ്യവും സമൂഹ്യ പ്രതിസന്ധികളെ കുറിച്ചുള്ള ധാരണയും ഏറ്റവും കൂടുതല്‍ വേണ്ടവരാണ് ഓരോ സംരംഭകരും. കാരണം പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും അടിപതറാതെ മുമ്പോട്ട് പോകേണ്ടത് സംരംഭങ്ങളെ സംബന്ധിച്ചും അതിനൊക്കെ പുറമേ ഓരോ സംരംഭകന്റെ സ്വന്തം ജീവിതത്തെ സംബന്ധിച്ചും അനിവാര്യമായ കാര്യമാണ്. അത്തരക്കാരാണ് വന്‍ സാമ്രാജ്യം പടുത്തുയര്‍ത്തുന്ന സംരംഭകര്‍ . ഓരോ പതര്‍ച്ചയില്‍ നിന്നും വീഴ്ചകളില്‍ നിന്നും എപ്പോഴും ഉദിച്ചുയരാന്‍ ഒരു കനല്‍തരിയെങ്കിലും അവശേഷിപ്പിക്കുന്നവരാണ് ഈ സമൂഹത്തിലുള്ളവര്‍. എന്നാല്‍ കഴിഞ്ഞുപോയ 2018ലെ ആത്മഹത്യാ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിസിനസ് സമൂഹം ആശങ്കപ്പെടേണ്ട സ്ഥിതിയാണ്. കാരണം ആത്മഹത്യ ചെയ്ത ബിസിനസുകാരുടെ എണ്ണത്തില്‍ 2.7% വര്‍ധനവാണ് നേരിട്ടിരിക്കുന്നത്. അതിനും മുമ്പുള്ള രണ്ട് വര്‍ഷം താഴോട്ട് പോയ ആത്മഹത്യാ നിരക്കാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

 നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 2108ല്‍ മാത്രം 7,900 സംരംഭകരാണ് സ്വയം ജീവനൊടുക്കിയത്. 2017ല്‍ ഇത് 7778 ആയിരുന്നു. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ സംരംഭകര്‍ ആത്മഹത്യ ചെയ്തത്. കണക്ക് 1113 പേര്‍. ഇതൊരു ചെറിയ സംഖ്യയല്ല. 969 സംരംഭകര്‍ ജീവിതം അവസാനിപ്പിച്ച മഹാരാഷ്ട്ര രണ്ടാമതും 931 പേര്‍ ആത്മഹത്യ ചെയ്ത തമിഴ്‌നാട് മൂന്നാം സ്ഥാനത്തും ഇക്കാര്യത്തിലുണ്ട്. 

എന്നാല്‍ ഈ ആത്മഹത്യാ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ അളവ് കോലായ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന റാങ്കാണ് .അത്തരം സംസ്ഥാനങ്ങളിലെ സംരംഭകര്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് സ്വയം മടങ്ങുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം.മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അജ്ഞലി ചബ്രിയയുടെ വിലയിരുത്തല്‍ പ്രകാരം സംരംഭകര്‍ ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്യുന്നുവെങ്കിലും അവശ്യമായ പണം സമ്പാദിക്കാന്‍ സാധിക്കണമെന്നില്ല. 

എന്നാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ ഇവര്‍ നിസ്സഹയരാകുന്നു എന്നാണ് . എന്‍സിആര്‍ബി ഡാറ്റ പ്രകാരം 2018ല്‍ പാപ്പരത്വമോ കടബാധ്യതകളോ കാരണം 4970 ല്‍ പരം ആളുകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം നടന്ന മൊത്തം ആത്മഹത്യകളുടെ 3.7% ആണിത്. മുന്‍വര്‍ഷം 5151 പേരാണ് പാപ്പരത്തം നേരിട്ടതിനെ തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ചത്. ഇത് 2017ലെ മൊത്തം ആത്മഹത്യകളുടെ നാല് ശതമാനമായിരുന്നു. സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് ബിസിനസുകള്‍. ഇത് പലപ്പോഴും എളുപ്പത്തില്‍ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ സംരംഭകര്‍ക്ക് സാധിക്കുന്നില്ല. 

ബിസിനസ് പരാജയത്തെ നാണക്കേടായാണ് സംരംഭകര്‍ കാണുന്നത്. അതിനാല്‍ പാപ്പരത്തം കാരണമുള്ള ആത്മഹത്യകള്‍ പുറത്തുവരാറില്ല. കുടുംബപ്രശ്‌നങ്ങളായി ചുരുക്കുകയാണ് ചെയ്യാറെന്ന് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഓരോ സംരംഭകരും ഒരു സമൂഹത്തിന്റെ ആണിക്കല്ലാണ്. അത് ഇളകിപ്പോയാല്‍ അവര്‍ക്കൊപ്പം ഇല്ലാതാകുന്നത് വലിയൊരു സമൂഹത്തിന്റെ പുരോഗതിയാണ്. ബിസിനസുകള്‍ പൊളിയും വളരും .അതൊരു നാണക്കേടായി കാണാതെ അതില്‍ നിന്ന് പഠിച്ചെടുത്ത പാഠങ്ങളില്‍ പുതിയവയ്ക്കുള്ള വിത്തുപാകുകയാണ് വേണ്ടത്. ലോകം കണ്ട വന്‍കിട സംരംഭകരൊക്കെ പൊളിഞ്ഞു പോയ ബിസിനസുകളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ക്ക് മേല്‍ പഠുത്തുയര്‍ത്തിയതാണ് അവരുടെ സാമ്രാജ്യങ്ങള്‍.

Related Articles

© 2025 Financial Views. All Rights Reserved