ലോകോത്തര വ്യാപാര കൂട്ടായ്മ നിലവില്‍ വരുന്നു; 14 രാജ്യങ്ങളുടെ ബ്ലോക്ക് യാഥാര്‍ഥ്യമാകും; ഇന്ത്യയും അമേരിക്കയും വിട്ടുനില്‍ക്കും

November 16, 2020 |
|
News

                  ലോകോത്തര വ്യാപാര കൂട്ടായ്മ നിലവില്‍ വരുന്നു;  14 രാജ്യങ്ങളുടെ ബ്ലോക്ക് യാഥാര്‍ഥ്യമാകും; ഇന്ത്യയും അമേരിക്കയും വിട്ടുനില്‍ക്കും

ബീജിങ്: ലോകോത്തര വ്യാപാര കൂട്ടായ്മയുമായി നിലവില്‍ വരുന്നു. 14 രാജ്യങ്ങളുടെ ബ്ലോക്കാണ് യാഥാര്‍ഥ്യമാകുക. ചൈന ഈ ബ്ലോക്കില്‍ അംഗമാകും. കൊറോണ കാരണം രൂപപ്പെട്ട പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. റീജ്യണല്‍ കോപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) എന്ന കൂട്ടായ്മ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ മീറ്റിങില്‍ കരാര്‍ ഒപ്പുവയ്ക്കും. ആസിയാന്‍ രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടി നടക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വ്യാപാര കൂട്ടായ്മയുടെ കരാര്‍ ഒപ്പുവയ്ക്കുക.

എട്ട് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരു വ്യാപാര കൂട്ടായ്മ യാഥാര്‍ഥ്യമാകുന്നതെന്ന് മലേഷ്യന്‍ വ്യാപാര മന്ത്രി മുഹമ്മദ് അസ്മിന്‍ അലി പറഞ്ഞു. കരാറില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങള്‍ പരസ്പരം വിപണി തുറന്നുകൊടുക്കും. പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത് എന്നും മലേഷ്യന്‍ മന്ത്രി പറഞ്ഞു.

അംഗരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന വ്യാപാരങ്ങള്‍ക്ക് നികുതി കുറവായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാജയത്തിന് ശേഷമാണ് പുതിയ രാഷ്ട്ര വ്യാപാര സഖ്യം നിലവില്‍ വരുന്നത് എന്നതും ചൈന ഇതില്‍ അംഗമാണ് എന്നതും ശ്രദ്ധേയമാണ്. അമേരിക്ക പുതിയ കൂട്ടായ്മയിലില്ല. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ആസ്ത്രേലിയ, ന്യൂസിലാന്റ് തുടങ്ങിയവയാണ് പ്രധാന രാജ്യങ്ങള്‍. ഇന്ത്യ നിലവില്‍ ഈ കൂട്ടായ്മയില്‍ അംഗമായിട്ടില്ല. ഇന്ത്യന്‍ വിപണി വിദേശ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ അംഗമാകാത്തത്. അതേസമയം, ഏത് വേളയിലും ഇന്ത്യയ്ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാനും സാധിക്കും.

സുതാര്യവും സ്വതന്ത്രവുമായ വ്യാപാരത്തിന് തങ്ങള്‍ തയ്യാറാണ് എന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. ഇന്ത്യ പുതിയ കരാറിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനയാണ് കരാറില്‍ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ വിപണി. ഒരേ സമയം ചൈനയ്ക്ക് വെല്ലുവിളിയും അവസരവുമാണ് മുന്നില്‍ വന്നിരിക്കുന്നത് എന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടുിന്നു. അതേസമയം, ട്രംപിന് ശേഷം അധികാരത്തിലെത്തുന്ന ജോ ബൈഡന്‍ പുതിയ കൂട്ടായ്മയോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Related Articles

© 2025 Financial Views. All Rights Reserved