ഉദാരനായ സമ്പന്നന്‍ അസിം പ്രേംജി: ഒരു ദിവസം നല്‍കുന്ന സംഭാവന 22 കോടി രൂപ

November 10, 2020 |
|
News

                  ഉദാരനായ സമ്പന്നന്‍ അസിം പ്രേംജി: ഒരു ദിവസം നല്‍കുന്ന സംഭാവന 22 കോടി രൂപ

പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേംജി ഒരു ദിവസം നല്‍കുന്ന സംഭാവന 22 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം 7,904 കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നല്‍കിയിരിക്കുന്നത്. നേരത്തെ ഹുറന്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ പട്ടികയില്‍ ഒന്നാമനായിരുന്ന എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാറിനെ പിന്നിലാക്കിയാണ് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കി പ്രേംജി ഒന്നാമതെത്തിയിരിക്കുന്നത്.

ശിവ് നാടാറിന്റെ സംഭാവന 720 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 826 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രേംജി 426 കോടി രൂപയാണ് സംഭാവന നല്‍കിയിരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നല്‍കി മൂന്നാം സ്ഥാനത്തെത്തി. ഒരു വര്‍ഷം മുമ്പ് അദ്ദേഹം നല്‍കിയ സംഭാവനകള്‍ 402 കോടി രൂപയായിരുന്നു.

കോവിഡ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിനായി 1,500 കോടി രൂപയുടെ സംഭാവന നല്‍കി മുന്‍ നിരയിലുള്ളത് ടാറ്റാ സണ്‍സാണ്. രണ്ടാം സ്ഥാനത്തുള്ള പ്രേംജി 1,125 കോടി രൂപ സംഭാവന നല്‍കി. അംബാനി 510 കോടി രൂപയും നല്‍കി. കൂടുതല്‍ പേരും പിഎം-കെയേര്‍സ് ഫണ്ടിലേക്കാണ് സംഭാവന നല്‍കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 500 കോടി രൂപയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 400 കോടി രൂപയും പിഎം കെയേഴ്സിലേയ്ക്ക് സംഭാവന ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രേംജിയുടെ ആകെ സംഭാവന 175 ശതമാനം ഉയര്‍ന്ന് 12,050 കോടി രൂപയായി. വിപ്രോയിലെ 13.6 ശതമാനം ഓഹരികള്‍ അസിം പ്രേംജി എന്‍ഡോവ്‌മെന്റ് ഫണ്ടിന് സ്വന്തമാണെന്നും പ്രൊമോട്ടര്‍ ഷെയറുകളില്‍ നിന്ന് സമ്പാദിച്ച മുഴുവന്‍ പണവും സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10 കോടിയിലധികം സംഭാവന നല്‍കിയ വ്യക്തികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 782 ല്‍ നിന്ന് 728 ആയി കുറഞ്ഞു. 27 കോടി രൂപ സംഭാവന നല്‍കി എടിഇ ചന്ദ്ര ഫൗണ്ടേഷന്റെ അമിത് ചന്ദ്രയും അര്‍ച്ചന ചന്ദ്രയുമാണ് പട്ടികയില്‍ പ്രവേശിച്ച ആദ്യത്തെ പ്രൊഫഷണല്‍ മാനേജര്‍മാര്‍. നന്ദന്‍ നിലേകനി (159 കോടി രൂപ), എസ് ഗോപാല്‍കൃഷ്ണന്‍ (50 കോടി രൂപ), എസ് ഡി ഷിബുലാല്‍ (32 കോടി രൂപ) എന്നിങ്ങനെ ഇന്‍ഫോസിസിന്റെ മൂന്ന് സഹസ്ഥാപകരും പട്ടികയിലുണ്ട്.

അഞ്ച് കോടി രൂപ സംഭാവന ചെയ്ത 109 വ്യക്തികളുടെ പട്ടികയില്‍ ഏഴ് സ്ത്രീകളുണ്ട്. രോഹിണി നിലേകനി 47 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. 5.3 കോടി രൂപ സംഭാവന നല്‍കിയ 37 വയസുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ ബിന്നി ബന്‍സാലാണ്.

9,324 കോടി രൂപ സംഭാവന ചെയ്ത പ്രേംജിയുടെയും നാടാറിന്റെ നേതൃത്വത്തില്‍ 90 കോടീശ്വരന്മാരാണ് വിദ്യാഭ്യാസ മേഖലയിലേയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്. 84 പേരുമായി ആരോഗ്യ സംരക്ഷണ രംഗം രണ്ടാം സ്ഥാനത്തെത്തി. 41 ദാതാക്കളുമായി ദുരന്ത നിവാരണവും പുനരധിവാസവും മൂന്നാമതെത്തി.

Related Articles

© 2025 Financial Views. All Rights Reserved