
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക ഐടി കമ്പനികളും നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാന്‍ തന്നെ തീരുമാനം. കേരളത്തിലും പുറത്തുമുള്ള ഭൂരിപക്ഷം കമ്പനികളും ടെക്കികളെ ഉടന്‍ തന്നെ ഓഫീസിലേക്ക് വിളിക്കേണ്ടെന്ന നിലപാടിലാണ്. വാക്സിനേഷന്‍ ആരംഭിച്ച് പകുതി പേര്‍ക്കെങ്കിലും എത്തിയതിന് ശേഷം ഓഫീസ് തുറന്നാല്‍ മതിയെന്നാണ് മിക്ക കമ്പനികളുടെയും നിലപാട്. വര്‍ക്ക് ഫ്രം നടപ്പാക്കിയത് മുതല്‍ യാതൊരു കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രോജക്ടുകള്‍ക്കോ തടസങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല. മാത്രമല്ല, ഉത്പാദന ക്ഷമത വര്‍ദ്ധിച്ചെന്നും ചെലവ് വലിയ തോതില്‍ കുറഞ്ഞെന്ന വിലയിരുത്തലും കമ്പനികള്‍ക്ക് ഉണ്ട്.
ഈ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാന്‍ തന്നെയാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. വിദേസത്തുള്ള ഇടപാടുകാരുടെ ഓഫീസുകളിലേക്കുള്ള യാത്രകള്‍ക്കുള്ള ചെലവ് ഇനത്തില്‍ മാത്രം വലിയ തുകയാണ് മിക്ക കമ്പനികളും ഈ കൊറോണ കാലത്ത് ലാഭിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കമ്പനിക്ക് 200 കോടിയിലേറെ രൂപയാണ് വിദേശ യാത്രകള്‍ക്ക് വേണ്ടി മാത്രം ചെലവാക്കിയത്. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും ലാഭിച്ചിരിക്കുകയാണ്.
പല ഐടി പാര്‍ക്കുകളിലും വെള്ളം, ഗതാഗതം, ഭക്ഷണം, വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജ് എന്നിങ്ങനെയുള്ള ചെലവുകളില്‍ കാര്യമായ കുറവാണ് സംഭവിച്ചത്. കൂടാതെ അമേരിക്കയും, യൂറോപ്പും തമ്മിലുള്ള സമയ വ്യത്യാസത്തിലെ ബുദ്ധിമുട്ടുകള്‍ വര്‍ക്ക് ഫ്രം ഹോമില്‍ ഇല്ലാതായി. ഇന്ത്യയില്‍ 16,000 ജീവനക്കാരാണ് യുഎസ്ടി ഗ്ലോബലിനുള്ളത്. വെറും 1200 പേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നത്. ടിസിഎസ്, വിപ്രോ എന്നീ പ്രമുഖ കമ്പനികളിലെയും ജീവനക്കാരില്‍ 98 ശതമാനവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.