കൊവിഡ് മൂലം ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ അവസാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്താണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് വരെയായിരുന്നു ഇതിന് പ്രാബല്യം. ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ ഇല്ലെന്നാണ് പ്രത്യേക ഉത്തരവ് വ്യക്തമാക്കുന്നത്. നവംബറോടെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുകയാണ് മറ്റ് വന്‍കിട കമ്പനികളും.
ഇതു സംബന്ധിച്ച നിര്‍ദേശം ടിസിഎസ് ജീവനക്കാര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടിസിഎസ് ജീവനക്കാരോട് നവംബര്‍ 15 -നകം ഓഫീസുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടില്‍ ഇരുന്നുള്ള ജോലി അവസാനിപ്പിക്കുന്നതിനായി ജീവനക്കാരെ സജ്ജമാക്കാന്‍ കമ്പനി സീനിയര്‍ ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു..
ടിസിഎസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എച്ച് ആര്‍ മേധാവിയുമായ മിലിന്ദ് ലക്കാട് ഈ ആഴ്ച ആദ്യം ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ 5,28,748 ജീവനക്കാരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യുന്നത്. കൊവിഡ് മൂന്നാം തരംഗം വിലയിരുത്തി. ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ 70-80 ശതമാനം ജീവനക്കാരോട് ആവശ്യപ്പെടുമെന്ന് ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദേശം 19500 കോടി ഡോളര്‍ ആണ് ടിസിഎസിന്റെ വിപണി മൂല്യം. മൂല്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണിത്. ജീവനക്കാര്‍ തിരിച്ചെത്തുന്നതോടെ കമ്പനി വീണ്ടും കൂടുതല്‍ മത്സരക്ഷമമായേക്കും.
കൊവിഡ് മൂന്നാം തരംഗം കാര്യമായി ബാധിച്ചിട്ടില്ല എന്നതാണ് കമ്പനികള്‍ ജീവനക്കാരെ തിരിച്ചു വിളിക്കാന്‍ ഒരു കാരണം.ഇന്‍ഫോസിസും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരോടു ഓഫീസുകളില്‍ എത്താന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം എല്ലാ ജീവനക്കാരെയും ഒരുമിച്ച് ഓഫീസുകളിലേക്ക് തിരികെ വിളിച്ചേക്കില്ല. ഘട്ടം ഘട്ടമായി ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കും എന്നാണ് സൂചന. എന്നു മുതല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനരാരംഭിക്കുമെന്ന് ചില കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.ഇന്‍ഫോസിസിലെ ഏകദേശം 99 ശതമാനം ജീവനക്കാരും ഇപ്പോള്‍ വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. അടുത്ത മാസങ്ങളില്‍ ജീവനക്കാരെ ഓഫീസില്‍ എത്തിക്കാന്‍ കമ്പനിയും ലക്ഷ്യമിടുന്നുണ്ട്. വിപ്രോയും സമാനമായ നിലപാട് സ്വീകരിച്ചേക്കും.