യെസ് ബാങ്കിന്റെ എടിഎമ്മുകളില്‍ വന്‍ തിരക്ക്; ശൂന്യമായി ബാങ്ക് എടിഎമ്മുകള്‍; പണം ലഭിക്കാതെ നിക്ഷേപകര്‍; പ്രതിസന്ധി രൂക്ഷം

March 06, 2020 |
|
News

                  യെസ് ബാങ്കിന്റെ എടിഎമ്മുകളില്‍ വന്‍ തിരക്ക്; ശൂന്യമായി ബാങ്ക് എടിഎമ്മുകള്‍; പണം ലഭിക്കാതെ നിക്ഷേപകര്‍; പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷമായതോടെ റിസര്‍വ് ബാങ്ക്  മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിന്റെ എടിഎമ്മുകളില്‍ വന്‍ തിരക്ക്. പ്രതിമാസം പരമാവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയായി നിജപ്പെടുത്തിയതോടെയാണ് എടിഎമ്മുകള്‍ക്കു മുന്നില്‍ വമ്പിച്ച ക്യൂ രൂപം കൊണ്ടത്. ഇതിനിടയ്ക്ക് യെസ് ബാങ്ക് ഓഹരി വിലയും കൂപ്പുകുത്തി.

ആര്‍ബിഐ നിയന്ത്രണം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ പ്രധാന നഗരങ്ങളിലെ യെസ് ബാങ്ക് എടിഎമ്മുകള്‍ ശൂന്യമായിരുന്നു. യെസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ്ങും തകരാറിലായിട്ടുണ്ട്. ഇതു മൂലം പണം അയക്കാനും വിനിമയം ചെയാനും കഴിയാതെ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. രാവിലെ തന്നെ യെസ് ബാങ്ക് ഓഹരികള്‍ക്ക് ബിഎസ്ഇയിലും എന്‍എസ്ഇയിലും 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 36.85 രൂപയില്‍ ആരംഭിച്ച ഓഹരി ഉച്ചയ്ക്ക് 15.45 രൂപയ്ക്കാണ് വ്യാപാരം ചെയ്തത്. മുംബൈയില്‍ ആര്‍ബിഐ ആസ്ഥാനത്തിനടുത്ത എടിഎമ്മില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഷട്ടറിടേണ്ട അവസ്ഥ സംജാതമായി. എന്നാല്‍ നേരത്തെ തന്നെ എടിഎം മെഷീന്‍ പ്രവര്‍ത്തനരഹിതമായെന്ന് ബാങ്കിനെ അറിയിച്ചപ്പോള്‍ രാത്രി പത്തു മണിയോടെ തന്നെ പൂട്ടാന്‍ നിര്‍ദേശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ രോഷാകുലരായി. താനെ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നീണ്ട നിരയാണ് എടിഎമ്മുകളുടെ മുന്നില്‍ അനുഭവപ്പെട്ടത്. നിലവിലെ സാഹചര്യങ്ങള്‍ സൃഷ്ടിച്ച ഭയാശങ്കകളാണ് ഇതിന് കാരണമായിട്ടുള്ളത്.

പ്രതിസന്ധിയിലകപ്പെട്ട യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന കര്‍സോര്‍ഷ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ ഒരു നിശ്ചിത തുകയ്ക്കു മുകളില്‍ യെസ് ബാങ്കിലെ നിക്ഷേകര്‍ക്ക് അവരുടെ കറന്റ്, സേവിങ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയില്ല. ഈ തുക 50000 രൂപയായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചികിത്സ, വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന ചെലവുകള്‍, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്ക് 5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി നല്‍കുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏപ്രില്‍ മൂന്ന് വരെയാണ് ഈ നിയന്ത്രണം. അതേസമയം ഡെപ്പോസിറ്റുകളില്‍ പലിശ നല്‍കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ഒരു മാസത്തേക്ക് യെസ് ബാങ്കിനെ നിയന്ത്രിക്കുക എസ്ബിഐയുടെ മുന്‍ സിഎഫ്ഒ പ്രശാന്ത് കുമാര്‍ ആയിരിക്കും.അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയില്‍ സമഗ്ര പരിശോധന നടത്തിയ ശേഷമാകും റിസര്‍വ് ബാങ്കിന്റെ അടുത്ത നടപടികളുണ്ടാകുക. യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിന് എസ്ബിഐ, എല്‍ഐസി എന്നിവയ്ക്കു പുറമേ ഏതാനും ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യെസ് ബാങ്ക് പ്രശ്‌നം ഒരു മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ മൂലധനം ലഭ്യമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്കിനു മുന്നിലുണ്ട്.

നിഷ്‌ക്രിയ ആസ്തിയുടെ വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളെല്ലാം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കാലയളവില്‍ അതേ പ്രതിസന്ധി മറച്ചുവച്ചതിലൂടെയാണ് യെസ് ബാങ്കിന് തകര്‍ച്ച നേരിട്ടത്. കിട്ടാക്കടമാണ് യെസ് ബാങ്കിനെ ഭീമന്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. രാജ്യത്തെ വിപണി മൂല്യത്തില്‍ ഏറ്റവും വലിയ പത്താമത്തെ ബാങ്കായിരുന്ന യെസ് ബാങ്ക് തിരുത്തല്‍ നടപടികളിലൂടെ വീണ്ടും ശക്തി പാപിക്കുമെന്ന സാമ്പത്തിക നിരീക്ഷരുടെ പ്രതീക്ഷ അനിശ്ചിതത്വത്തിലാണിപ്പോഴും.

യെസ് ബാങ്കിന്റെ പ്രതിസന്ധി പുറം ലോകം അറിയുന്നത് രണ്ട് വര്‍ഷം മുമ്പാണ്. ബാങ്കിന്റെ പേരിലുളള നിഷ്‌ക്രിയ വായ്പയുടെ കൃത്യ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ബാങ്കിങ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിക്ക് തുടക്കമാകുന്നത്. രാജ്യത്തെ നിരവധി ബാങ്കുകളെ എന്‍പിഎ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന് റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പിസിഎ) നടപടികളുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഈ സംഭവ വികാസങ്ങള്‍. യെസ് ബാങ്കിന്റെ മൂല്യത്തകര്‍ച്ചയും പ്രതിസന്ധിയും രാജ്യത്തെ മറ്റ് ബാങ്കുകളുടെ നെഞ്ചിടിപ്പും  വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം ബാങ്കിന്റെ മൊത്തം എന്‍പിഎ 2,442 കോടി രൂപയായിരുന്നു.

ഇതിനിടെ, യെസ് ബാങ്കിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി 'ഞങ്ങളുടെ സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമാണോ?' എന്ന ചോദ്യവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. 'തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചടി മൂലം  ഐഎല്‍എഫ്എസ്, ദിവാന്‍ തുടങ്ങിയവ ആദ്യമേ തകര്‍ന്നിരുന്നു. പിന്നീട് സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ വമ്പന്‍ സഹകരണ ബാങ്കായ പിഎംസി ബാങ്ക് പരാജയപ്പെട്ടു.അതിനു ശേഷം യെസ് ബാങ്കും -ഒവൈസി ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകരുടെയും കടക്കാരുടെയും യഥാസമയമുള്ള അടവ് മുടങ്ങുമെന്നതിനാല്‍ യെസ് ബാങ്കിനു മേലുള്ള മൊറട്ടോറിയം ' ക്രെഡിറ്റ് നെഗറ്റീവ് 'ആണെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സീനിയര്‍ ക്രെഡിറ്റ് ഓഫീസര്‍ അല്‍ക അന്‍പരസു പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved