ദേവന്‍ ഹൗസിങ് ഫൈനാന്‍സിലെ ബോണ്ടുകള്‍ വിറ്റഴിച്ച് യെസ് ബാങ്ക്; സമാഹരിച്ചത് 500 കോടി രൂപ

October 27, 2020 |
|
News

                  ദേവന്‍ ഹൗസിങ് ഫൈനാന്‍സിലെ ബോണ്ടുകള്‍ വിറ്റഴിച്ച് യെസ് ബാങ്ക്; സമാഹരിച്ചത് 500 കോടി രൂപ

ദേവന്‍ ഹൗസിങ് ഫൈനാന്‍സിലെ (ഡിഎച്ച്എഫ്എല്‍) ബോണ്ടുകള്‍ യെസ് ബാങ്ക് വിറ്റഴിച്ചു. ബോണ്ടുകളുടെ വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ ദേവന്‍ ഹൗസിങ് ഫൈനാന്‍സിലുള്ള നിക്ഷേപം എത്രയും പെട്ടെന്ന് കുറയ്ക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബോണ്ടുകള്‍ ഓഹരി വിപണിയില്‍ യെസ് ബാങ്ക് വിറ്റത്. ബോണ്ടുകളായാണ് ഡിഎച്ച്എഫ്എല്ലില്ലുള്ള ബാങ്കിന്റെ നിക്ഷേപം. മാര്‍ക്കറ്റ് വില്‍പ്പനയിലൂടെ ഒരുഭാഗം ബോണ്ടുകള്‍ വിറ്റഴിച്ചെന്നും മിച്ചമുള്ള ബോണ്ടുകളുടെ കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും യെസ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
 
2020 അവസാനത്തോടെ മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റും മൂലധനം വര്‍ധിപ്പിക്കാന്‍ യെസ് ബാങ്കിന് ആലോചനയുണ്ട്. കൊവിഡ് ഭീതി മൂലം കാലതാമസം നേരിട്ടെങ്കിലും നടപ്പു സാമ്പത്തികവര്‍ഷത്തെ ഈ പാദം വലിയൊരു തിരിച്ചുവരവിന് യെസ് ബാങ്ക് ഒരുക്കംകൂട്ടുന്നുണ്ട്. 900 കോടി രൂപയാണ് ബാങ്ക് ഇക്കുറി സമ്പാദിച്ചത്. യെസ് ബാങ്കിന്റെ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് 1.5 ശതമാനമാണ്. മുന്നോട്ടുള്ള പാദങ്ങളിലും ഒറ്റ സഖ്യയിലൂന്നിയ വളര്‍ച്ച യെസ് ബാങ്ക് പ്രതീക്ഷിക്കുന്നതായി പ്രശാന്ത് കുമാര്‍ അറിയിച്ചു. കോര്‍പ്പറേറ്റ് പോര്‍ട്ട്ഫോളിയോയില്‍ നിന്നും മാറി റീട്ടെയില്‍ മേഖലയില്‍ ചുവട് ശക്തമാക്കാനാണ് ബാങ്കിന്റെ പുതിയ തീരുമാനം.

2020 അവസാനത്തോടെ ക്രെഡിറ്റ് - ഡെപ്പോസിറ്റ് അനുപാതം നിജപ്പെടുത്തും. നിലവില്‍ 123 ശതമാനമാണ് യെസ് ബാങ്കിന്റെ ക്രെഡിറ്റ് - ഡെപ്പോസിറ്റ് അനുപാതം. ഇത് 100 ശതമാനത്തിലേക്ക് കൊണ്ടുവരികയാണ് ബാങ്കിന്റെ ലക്ഷ്യം. ഉപഭോക്താക്കളെ ഡിജിറ്റലായി ഏറ്റെടുക്കുന്നതിന് വേണ്ടി യുപിഐ പ്ലാറ്റ്ഫോമായ ഫോണ്‍പേയുമായി യെസ് ബാങ്ക് ധാരണയിലെത്തിയിട്ടുണ്ട്. നിലവിലെ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്യാഷ് മാനേജ്മെന്റ് സേവനങ്ങള്‍ ഉറപ്പുനല്‍കാനും യെസ് ബാങ്ക് തീരുമാനിച്ചു. പുതിയ സാഹചര്യത്തില്‍ 2,300 കോടി രൂപയുടെ വായ്പാ തിരിച്ചടവുകള്‍ യെസ് ബാങ്കിന് മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇവ കിട്ടാക്കടമായി കണക്കാക്കിയിട്ടില്ല. ഇതിന് പുറമെ 60 ദിവസത്തിനകം മറ്റൊരു 4,000 കോടി രൂപയുടെ വായ്പ കൂടി മുടങ്ങിനില്‍ക്കുന്ന തിരിച്ചടവുകളുടെ പട്ടികയിലേക്ക് കയറാന്‍ സാധ്യതയേറെയെന്ന് പ്രശാന്ത് കുമാര്‍ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved