വാഹന നിര്‍മ്മാണ കമ്പനികളുടെ നടുവൊടിഞ്ഞു; വില്‍പ്പന 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക്; ജീവനക്കാരെ പിരിച്ചുവിടാനും നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമൊരുങ്ങി കമ്പനികള്‍

August 02, 2019 |
|
Lifestyle

                  വാഹന നിര്‍മ്മാണ കമ്പനികളുടെ നടുവൊടിഞ്ഞു; വില്‍പ്പന 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക്; ജീവനക്കാരെ പിരിച്ചുവിടാനും നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമൊരുങ്ങി കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം വന്‍ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വിപണി രംഗത്ത് നിന്ന് വലിയ സമ്മര്‍ദ്ദമാണ് വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഇപ്പോള്‍ നേരിടുന്നത്. ജൂലൈമാസം അവാസനിച്ചപ്പോള്‍ പാസഞ്ചര്‍ കാര്‍ വിപണി രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇതുമൂലം രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഉത്പാദനം നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. വിപണിയിലെ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസൂക്കിയുടെ ആഭ്യന്തര പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ ഏകദേശം 37 ശതമാനം ഇടിവാണ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ 48.6 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. 

രാജ്യത്തെ ആകെ വരുന്ന വാഹന നിര്‍മ്മാണ കമ്പനികളുടെ വില്‍പ്പനയില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പുറത്തുവിടുന്നത്.  രാജ്യത്തെ പല വാഹന നിര്‍മ്മാണ കമ്പനികളെല്ലാം പുതിയ മോഡലുകള്‍ പുറത്തിറക്കിയിട്ടും വിപണി രംഗത്ത് നേട്ടം കൊയ്യാനോ, പിടിച്ചുനില്‍ക്കാനോ സാധ്യമാകാത്ത വിധം കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.ജീവനക്കാരെ ഒന്നടങ്കം പിരിച്ചുവിടാനും, വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമുള്ള തയ്യാറെടുപ്പുകള്‍ വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. 

ഇന്ധന വിലയിലുണ്ടായ വര്‍ധനവും, ഇലക്ട്രിക് വാഹനങ്ങളോട് ജനങ്ങളുടെ അതിയായ താത്പര്യവുമാണ് വാഹന വില്‍പ്പനയില്‍ കനത്ത തിരിച്ചടിക്ക് ഇടയാക്കിയത്. എന്നാല്‍ വാഹന വിപണിയിലെ വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച 14.5 ശതമാനം വളര്‍ച്ചയില്‍ നടപ്പുവര്‍ഷം കുറയുമെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ഇത് മൂലം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

അതേസമയം വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved