ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തെരുവില്‍ സമരത്തിനിറങ്ങും; മാര്‍ച്ച് 27 ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയേക്കും; ഇടപാടുകള്‍ തടസ്സപ്പെട്ടേക്കും

March 05, 2020 |
|
Banking

                  ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തെരുവില്‍ സമരത്തിനിറങ്ങും; മാര്‍ച്ച് 27 ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയേക്കും; ഇടപാടുകള്‍ തടസ്സപ്പെട്ടേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ മാര്‍ച്ച്  27ന് ബാങ്ക് യൂണിയനുകള്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്.  ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍  നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറമെന്നാണ് യൂണിയനുകള്‍ പറയുന്നത്.  അതേസമയം രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച്  നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെയാണ് രാജ്യത്തെ ബാങ്ക് യൂണിയനുകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.  എപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തില്‍ വന്നേക്കും.  

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍(എഐബിഒഎ) എന്നീ സംഘടനകളാണ് രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനനടപടികള്‍ നിര്‍ത്തിവെക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്ക്കരണ നയനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ യൂണിയനുകള്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.

ഏപ്രില്‍ 1 മുതല്‍ ലയനം പ്രാബല്യത്തില്‍ വരും. ലയനത്തിനു ശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. ആഗോള ബാങ്കുകളുമായി താരതമ്യപ്പെടുത്താവുന്നതും ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായി മത്സരിക്കാന്‍ പ്രാപ്തിയുള്ളതുമായ ബാങ്കുകളെ സൃഷ്ടിക്കാന്‍ ഈ ലയനത്തിലൂടെ സാധിക്കുമെന്നു കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കറും നിര്‍മല സീതാരാമനും വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. 

10 ബാങ്കുകളെ ലയിപ്പിച്ച് വലിയ നാലു ബാങ്കുകള്‍ രൂപീകരിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ധൃതി പിടിച്ച് എടുത്തതല്ല. കഴിഞ്ഞ ആറുമാസത്തോളമായി ധനമന്ത്രാലയത്തിലെ ധനകാര്യ വകുപ്പും വിവിധ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡും ഇതു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു.'ഫിനാക്കിള്‍' പ്ളാറ്റ്‌ഫോം ഉപയോഗിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒറ്റ ബാങ്ക് രൂപീകരിക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍, ഇത്രയും വലിയ ബാങ്കിനെ 'മാനേജ്' ചെയ്യാന്‍ പ്രയാസമായിരിക്കും എന്ന വിലയിരുത്തല്‍ ഉണ്ടായി. തുടര്‍ന്നാണ്, മൂന്നുവീതമായി തിരിച്ചത്.

2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്‌കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്. ശാഖകളുടെയും ജീവനക്കാരുടെയും പുനഃക്രമീകരണവും വെല്ലുവിളിയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved