
ബെംഗലൂരു: ബാങ്ക് വായ്പാ തട്ടിപ്പിലൂടെ കോടികള്‍ അടിച്ചു മാറ്റിയ വാര്‍ത്തകള്‍ക്ക് മാസങ്ങള്‍ക്കിപ്പുറവും വീണ്ടും ഇവ ആവര്‍ത്തിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 3805 കോടി തട്ടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കില്‍ നിന്നും 238 കോടി തട്ടിച്ചെന്ന പരാതി ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിന് നേരെ ഉയരുന്നത്. ഫണ്ടുകളിലും അക്കൗണ്ട്‌സ് രേഖകളിലും തിരിമറി നടത്തിയെന്നും കമ്പനിക്കെതിരെ ഇപ്പോള്‍ ആരോപണമുയരുന്നുണ്ട്.
ജൂലൈ ആദ്യ വാരമാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 3805 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന പരാതി പുറത്ത് വരുന്നത്. കമ്പനി ലോ ട്രിബ്യൂണലിന് മുന്‍പിലാണ് ഇപ്പോള്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഭൂഷണ്‍ ആന്‍ഡ് പവര്‍ സ്റ്റീല്‍ ബാങ്കിന്റെ പണം വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വന്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും, ബാങ്ക് കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ വന്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും, ഫണ്ടിംഗ് ഉപയോഗത്തില്‍ തന്നെ വന്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഫോറന്‍സിക് അന്വേഷണത്തിലൂടെയും, പോലീസ് അന്വേഷണത്തിലൂടെയും തട്ടിപ്പിന്റെ രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചുവെന്നാണ് വിവരം. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ പരിഗണിക്കുന്നത് എന്‍സിഎല്‍ടിയാണ്.
അതേസമയം കമ്പനിക്ക് ബാങ്കില്‍ നിന്ന് ആകെ വായ്പയായി അനുവദിച്ചിട്ടുള്ളത് 1932.47 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് ബാങ്ക് ആകെ തട്ടിപ്പ് നടത്തിയത് 3191.51 കോടി രൂപയും, ദുബായ് ശാഖയില്‍ നിന്ന് 345.74 കോടി രൂപയും, ഹോങ്കോംഗ് ശാഖയില്‍ നിന്ന് 267 കോടി രൂപയുമാണ് കമ്പനി തട്ടിപ്പ് നടത്തിയിട്ടുള്ളത്.