ആടിയുലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 1,491 പോയിന്റ് നഷ്ടത്തില്‍

March 07, 2022 |
|
Trading

                  ആടിയുലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 1,491 പോയിന്റ് നഷ്ടത്തില്‍

യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ഓഹരി വിപണി എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. അസംസ്‌കൃത എണ്ണ-വാതക വിതരണത്തെക്കുറിച്ചുള്ള ആശങ്ക, ഉയര്‍ന്ന പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള നിരക്കുവര്‍ധന എന്നിവയെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.

ആഗോള സൂചികകളോടൊപ്പം സെന്‍സെക്സ് ആടിയുലഞ്ഞു. ദിനവ്യാപാരത്തിനിടെ 2000 പോയിന്റ് ഇടിഞ്ഞ് 52,367 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് നേരിയ തോതില്‍ തിരിച്ചുകയറി. ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളിലുണ്ടായ നിക്ഷേപക താല്‍പര്യമാണ് വീണ്ടെടുപ്പിന് സെന്‍സെക്സിനെ സഹായിച്ചത്. ഒടുവില്‍ 1,491 പോയിന്റ് (2.74ശതമാനം) നഷ്ടത്തില്‍ 52,843ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയാകട്ടെ 15,711 എന്ന താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും 382 പോയിന്റ് (2.35ശതമാനം) നഷ്ടത്തില്‍ 15,863ലാണ് ക്ലോസ് ചെയ്തത്. ഇരു സൂചികകളും കഴിഞ്ഞ ഒക്ടോബറിലെ റെക്കോഡ് നിലവാരത്തില്‍നിന്ന് 15ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, യുപിഎല്‍, ഐടിസി, എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ തിങ്കളാഴ്ച നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ ഓഹരികള്‍ 0.7 ശതമാനം മുതല്‍ 13 ശതമാനം വരെയാണ് ഉയര്‍ന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ 3.5 ശതമാനം മുതല്‍ 8 ശതമാനം വരെ തകര്‍ച്ച നേരിട്ടു.

Read more topics: # CLOSING REPORT,

Related Articles

© 2025 Financial Views. All Rights Reserved