യുദ്ധഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണികള്‍

February 24, 2022 |
|
Trading

                  യുദ്ധഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണികള്‍

പാശ്ചാത്യ ലോകത്തിന്റെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് കിഴക്കന്‍ ഉക്രൈനില്‍ സൈനിക നടപടിക്ക് റഷ്യ മുതിര്‍ന്നതോടെ, ആഗോള വിപണികള്‍ തകര്‍ന്നടിഞ്ഞു. യുദ്ധം സംബന്ധിച്ച ആശങ്കകളും ക്രൂഡ് ഓയില്‍ വില ഉയരുന്നതിന്റേയും പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണികളിലും വമ്പന്‍ തകര്‍ച്ചയാണ് ദൃശ്യമായത്. പ്രധാന സൂചികകള്‍ 5 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 10 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. ഇതിനോടൊപ്പം ഡെറീവേറ്റീവ് വിഭാഗത്തിലെ കോണ്‍ട്രാക്ടുകളുടെ എക്സ്പയറി ആയതും ചഞ്ചാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു.

തുടര്‍ച്ചയായ ഏഴാം ദിവസമാണ് വിപണി നഷ്ടത്തില്‍ അവസാനിക്കുന്നത്. ഒടുവില്‍ എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി 815 പോയിന്റ് നഷ്ടത്തില്‍ 16,248-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 2,702 പോയിന്റ് ഇടിഞ്ഞ് 54,529-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 2,163 പോയിന്റ് താഴ്ന്ന് 35,228-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ പ്രധാന ഓഹരി സൂചികകളെല്ലാം 3 മുതല്‍ 8 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 8.24 ശതമാനം ഇടിഞ്ഞ പൊതുമേഖല ബാങ്ക് ഓഹരികളുടെ സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.

സമാനമായി, എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 5.77 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 6.17 ശതമാനവും ഇടിഞ്ഞു. അതേസമയം, ഇന്നത്തെ വ്യാപാരത്തിനിടെ 427 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ 259 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. നിഫ്റ്റി-50 സൂചികയിലെ ഒരു ഓഹരി പോലും നേട്ടത്തിലേക്കെത്തിയില്ല. 10 ശതമാനത്തിലധികം വിലയിടിഞ്ഞ ടാറ്റ മോട്ടോര്‍സ് ഓഹരികളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. യുപിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 8 ശതമാനത്തിലേറേയും ഇടിഞ്ഞു.

Read more topics: # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved